തിരുവനന്തപുരം: പ്രമുഖ ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഫേസ്ബുക്കിൽ ഉന്നയിച്ച വിവാദ പരാമർശങ്ങൾ പിൻവലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ. വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് നടപടി.
സണ്ണി എം. കപിക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലക്ഷ്യം വച്ച് ‘മലക്കം മറിയുകയാണെന്ന്’ ആരോപിച്ചായിരുന്നു അജയ് തറയിലിന്റെ കുറിപ്പ്. സണ്ണി എം. കപിക്കാട് ജോലി ലഭിക്കുന്നതിനായി മതം മാറിയ ആളാണെന്നും, ഇത്തരമൊരാളെ സംവരണ സീറ്റിൽ മത്സരിപ്പിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അജയ് തറയിൽ പോസ്റ്റിൽ പറഞ്ഞിരുന്നു. സണ്ണി എം. കപിക്കാട് യഥാർത്ഥത്തിൽ ഒരു കോൺഗ്രസുകാരനല്ലെന്നും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കണ്ടപ്പോൾ നിലപാട് മാറ്റുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
എന്നാൽ, ഈ പരാമർശങ്ങൾ സണ്ണി എം. കപിക്കാടിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് കാട്ടി എഴുത്തുകാരൻ കെ.കെ. ബാബുരാജ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അജയ് തറയിലിന്റേത് ‘അതിനീചമായ’ ആക്ഷേപമാണെന്ന് ബാബുരാജ് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നതോടെയാണ് അജയ് തറയിൽ പോസ്റ്റ് നീക്കം ചെയ്തത്.






