അമൃത്സർ: പഞ്ചാബിൽ മണിക്കൂറുകൾക്കിടെ രണ്ട് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ആസ്ഥാനത്തും അമൃത്സറിലെ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സംഭവങ്ങൾ ഉണ്ടായത്.
ജലന്ധറിൽ രാത്രി എട്ടുമണിയോടെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതം ഏകദേശം 300 മീറ്റർ പരിധിവരെ അനുഭവപ്പെട്ടതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. സമീപത്തെ ഒരു കാറിന്റെ ഗ്ലാസുകളും കടയുടെ ചില്ലുകളും തകർന്നു.
സ്കൂട്ടർ ഗുർപ്രീത് സിങ് എന്നയാളുടേതാണെന്ന് വിവരമുണ്ട്. ഭക്ഷണം വിതരണം ചെയ്യാനായി പതിവായി ആ സ്ഥലത്ത് എത്താറുള്ള ഇയാൾ വാഹനം പാർക്ക് ചെയ്തതിനു ശേഷം സമീപത്തേക്ക് നടക്കുമ്പോഴാണ് സ്ഫോടനം ഉണ്ടായത്. തുടർന്ന് ഇയാൾ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അതീവ സുരക്ഷാ മേഖലയിലാണ് സംഭവം നടന്നത്.
ആദ്യ സ്ഫോടനത്തിന് ശേഷം രണ്ട് മണിക്കൂറിനകം അമൃത്സറിലെ ഖാസ സൈനിക ക്യാംപ് പരിസരത്തും രണ്ടാമത്തെ സ്ഫോടനം ഉണ്ടായി. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ബോംബ് ഡിസ്പോസൽ സ്ക്വാഡ്, ഫോറൻസിക് സംഘം എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്ഫോടനങ്ങളുടെ കാരണം വ്യക്തമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് അമൃത്സർ എസ്.പി ആദിത്യ എസ്. വാരിയർ അറിയിച്ചു.




