ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾക്കിടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്ത്. കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു.
വിജയ് നയിക്കുന്ന ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും കോൺഗ്രസിനെ “പിന്നിൽ നിന്ന് കുത്തുന്നവരായി” വിശേഷിപ്പിച്ചുമാണ് ഡിഎംകെ പ്രതികരണം.
വിജയ് കോൺഗ്രസിനെ പിന്തുണയ്ക്കാൻ സമീപിച്ചതിനെ തുടർന്ന് ദേശീയ നേതൃത്വം അനുമതി നൽകിയതായി അറിയുന്നു. അന്തിമ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് വിട്ടതായും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. 234 അംഗ നിയമസഭയിൽ ടിവികെ 108 സീറ്റുകൾ നേടിയിട്ടുണ്ട്. ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ട്. കോൺഗ്രസിന്റെ 5 എംഎൽഎമാരുടെ പിന്തുണ ലഭിച്ചാലും ഭൂരിപക്ഷം തികയില്ല. ഈ സാഹചര്യത്തിൽ മറ്റ് ചെറുപാർട്ടികളുടെ പിന്തുണ നിർണായകമാകും.
ഇതിനിടെ എഐഎഡിഎംകെയിൽ നിന്നുള്ള ചില എംഎൽഎമാരും വിജയ്ക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ പാർട്ടിയിൽ ഇതുസംബന്ധിച്ച് ഏകോപിതമായ തീരുമാനം ഉണ്ടായിട്ടില്ല. എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളും ഡിഎംകെയ്ക്ക് 59 സീറ്റുകളും ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇതിനിടെ ടിവികെ എംഎൽഎമാരെ സുരക്ഷാ കാരണങ്ങളാൽ മാമല്ലപുരത്തെ ഒരു സ്വകാര്യ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസിന്റെ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.




