ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. സർക്കാർ ചെലവിലായിരിക്കും വാഹനങ്ങൾ നൽകുക.
തമിഴ്നാട് നിയമസഭയിൽ ആകെ 234 എംഎൽഎമാരാണുള്ളത്. എംഎൽഎമാർക്ക് നിലവിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളവും മാസം 75,000 രൂപ വാഹന അലവൻസും ലഭിക്കുന്നുണ്ട്. ഈ തുകയിൽനിന്ന് ഡ്രൈവറുടെ ശമ്പളവും നൽകണം. എംഎൽഎമാരുടെ പേഴ്സണൽ അസിസ്റ്റന്റിന് 25,000 രൂപയാണ് ശമ്പളം അനുവദിച്ചിരിക്കുന്നത്.
വി.സി.കെ എംഎൽഎ ജ്യോതിമണിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് സർക്കാർ കാർ നൽകാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. അഴിമതിയില്ലാത്ത ജനസേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തമായി കാർ ഇല്ലാത്തതിനാൽ മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ജ്യോതിമണി നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ടി.വി.കെ എംഎൽഎ സിന്ധു പാട്ടുപാടി മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. ജ്യോതിമണിയും മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു.


