തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂടിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരം സ്ഥാനാർത്ഥികൾക്ക് കഠിന പരീക്ഷണമായി മാറുന്നു. രാവിലെ പത്ത് മണിക്കുള്ളിൽ പരമാവധി വോട്ടർമാരെ കണ്ടു വോട്ട് തേടാനാണ് സ്ഥാനാർത്ഥികൾ ശ്രമിക്കുന്നത്. അതിന് ശേഷം കനത്ത ചൂട് പ്രചാരണത്തെ ബാധിക്കുന്നു.
സംസ്ഥാനത്ത് ശരാശരി താപനില 36 ഡിഗ്രി സെൽഷ്യസാണ്. ചില ജില്ലകളിൽ ഇത് 37 ഡിഗ്രി വരെ ഉയരുന്നുണ്ട്. ചൂട് കൂടുന്നതിനാൽ സ്ഥാനാർത്ഥികൾ രാവിലെ പ്രചാരണം നടത്തി, പിന്നീട് ഉച്ചയ്ക്ക് ഇടവേള എടുത്ത് വൈകിട്ട് വീണ്ടും പ്രചാരണത്തിനിറങ്ങുകയാണ്.
പ്രചാരണത്തിനിടെ ജനങ്ങളുടെ പരാതികളും സ്ഥാനാർത്ഥികൾ നേരിടേണ്ടിവരുന്നു. റോഡ് വികസനം, കുടിവെള്ള പ്രശ്നം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം സമീപ മണ്ഡലങ്ങളിലെ വികസനങ്ങളും ആളുകൾ ഓർമ്മിപ്പിക്കുന്നു. വെള്ളം കുടിച്ചും തണ്ണിമത്തൻ പോലുള്ള തണുപ്പ് നൽകുന്ന ഭക്ഷണങ്ങൾ കഴിച്ചുമാണ് സ്ഥാനാർത്ഥികൾ ചൂടിനെ നേരിടുന്നത്. ചിലർ യാത്രയ്ക്കിടെ ഇതൊക്കെ വാഹനങ്ങളിൽ കരുതുകയും ചെയ്യുന്നു.
ഇതിനിടെ, എൽപിജി ക്ഷാമത്തെ തുടർന്ന് പല ചായക്കടകളും അടഞ്ഞ നിലയിലാണ്. ഇതും പ്രചാരണത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതനുസരിച്ച്, ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.






