മലപ്പുറം : ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് മുസ്ലിം ലീഗിൽ തിരിച്ചെത്തിയ മുൻ എം.എൽ.എ കാരാട്ട് റസാഖ് സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സി.പി.എമ്മിൽ നിന്ന് പുറത്തുവന്നപ്പോൾ നരകത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട അവസ്ഥയാണെന്നും, ലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചപ്പോൾ സ്വർഗ്ഗത്തിലെത്തിയ സുഖമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷവും പത്തൊൻപത് ദിവസവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താൻ ലീഗിലേക്ക് മടങ്ങിയെത്തുന്നതെന്ന് റസാഖ് ഓർമ്മിപ്പിച്ചു. സി.പി.എമ്മിനകത്ത് വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇടതുപക്ഷത്തിന് അതിന്റെ മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
കൊടുവള്ളിയിലെ വികസന പ്രവർത്തനങ്ങൾ മന്ത്രി മുഹമ്മദ് റിയാസിനെ കൂട്ടുപിടിച്ച് പി.ടി.എ റഹീം അട്ടിമറിച്ചതാണ് തന്റെ അതൃപ്തിക്ക് പ്രധാന കാരണമെന്ന് റസാഖ് വെളിപ്പെടുത്തി. വികസന മുരടിപ്പിനെക്കുറിച്ച് പലതവണ കത്തെഴുതിയിട്ടും എൽ.ഡി.എഫ് ചർച്ച ചെയ്യാൻ തയ്യാറായില്ല. മന്ത്രിയെന്ന നിലയിൽ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്നും പല പദ്ധതികളും അദ്ദേഹം അട്ടിമറിച്ചെന്നും റസാഖ് തുറന്നടിച്ചു. തന്നെ അവർ ചതിക്കുകയായിരുന്നുവെന്നും ഇനി കൊടുവള്ളിയിൽ ഒരു സ്വതന്ത്രൻ ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിലേക്ക് മടങ്ങിയതിന്റെ പേരിൽ തനിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. അവർ തന്നെ 51 വെട്ട് വെട്ടിയാലും 52-ാമത്തെ വെട്ടിൽ താൻ ഉയിർത്തെഴുന്നേൽക്കുമെന്നും ലീഗുകാരും കോൺഗ്രസുകാരും ചേർന്ന് തന്നെ ഉയിർത്തെഴുന്നേൽപ്പിക്കുമെന്നും റസാഖ് പറഞ്ഞു. ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും തല്ല് കൊണ്ടും കൊടുത്തും പഠിച്ചവനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ പാണക്കാട്ടെത്തിയാണ് കാരാട്ട് റസാഖ് ലീഗ് അംഗത്വം സ്വീകരിച്ചത്. മദ്രസ ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചാണ് അദ്ദേഹം യു.ഡി.എഫ് പാളയത്തിൽ എത്തിയത്.






