ബെംഗളൂരു: ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള സർക്കാരിന്റെ സൗജന്യ ഓട്ടോറിക്ഷ വിതരണം തുടങ്ങി. സർക്കാർ, ബി.പി.എ.സി. ഐ.ടി. ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ സി.ജി.ഐ. എന്നിവരുമായി ചേർന്ന് സംഘടിപ്പിച്ച ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയവർക്കാണ് ആദ്യഘട്ടത്തിൽ 20 ഇലക്ട്രിക് ഓട്ടോറിക്ഷകൾ സൗജന്യമായി കൈമാറിയത്.
ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 500-ലധികം സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യമായി പരിശീലനം നൽകുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ കൂടുതൽ പേർക്ക് വാഹനം കൈമാറും. കഴിഞ്ഞ മാസമാണ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ഓട്ടോ ഡ്രൈവിങ് പരിശീലനം നൽകുന്നത് അവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാൻ സഹായിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഘട്ടംഘട്ടമായി സംരംഭം എല്ലാ നിയമസഭാ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതിയുണ്ട്.






