കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ ഡി സുരേന്ദ്രൻ നായർ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഡി സുരേന്ദ്രൻ നായർ. അതേസമയം, അപരന് പിന്നിൽ കോൺഗ്രസ്സ് ആണെന്ന് ബിജെപി ആരോപിച്ചു. തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിർത്തിയത് യുഡിഎഫ് തോൽവി ഭയന്നാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രമുഖർക്കുൾപ്പെടെ വെല്ലുവിളിയായി അപരൻമാർ രംഗത്തെത്തിയിട്ടുണ്ട്. പറവൂരിൽ വി ഡി സതീശനും കളമശേരിയിൽ പി രാജീവിനും അപരൻമാരുണ്ട്. കൈതാരം സ്വദേശി കെബി സതീശൻ ആണ് വിഡി സതീശൻ്റെ അപരൻ.ബിനാനിപുരം സ്വദേശി രാജീവ് ആണ് പി രാജീവിൻ്റെ അപരൻ. വട്ടിയൂർക്കാവിൽ കെ മുരളീധരന് രണ്ട് അപരന്മാരുണ്ട്. പി മുരളീധരൻ, മുരളി എൻ എന്നിവരാണവർ. നേമത്ത് രാജീവ് ചന്ദ്രശേഖറിന് അപരനായി രാജീവ് കുമാർ പത്രിക നൽകി.
തിരുവനന്തപുരം സെൻട്രലിൽ സി.പി ജോണിന്, എസ് ജോൺ ആണ് അപരൻ. ചാലക്കുടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിജുവിനാണ് അതേ പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥി ഉള്ളത്. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനും വിമതനുണ്ട്. രാജൻ എന്ന പേരിലാണ് മറ്റൊരു സ്ഥാനാർത്ഥി ഉള്ളത്. യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപന് വിമതനായി പ്രതാപൻ എന്ന പേരിൽ മറ്റൊരു സ്വതന്ത്രൻ രംഗത്തുണ്ട്. കോതമംഗലത്ത് യുഡിഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന് റണ്ട് അപരൻമാർ ഉണ്ട്. പിണ്ടിമന സ്വദേശി ഷിബുവും ചെറുവട്ടൂർ സ്വദേശി ഷിബുവും അപരൻമാരാണ്.




