കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ധന ടാങ്കിന് തീപിടിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം നേരിടുകയാണെന്ന് കുവൈറ്റ് സൈന്യം വ്യക്തമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായും സൈന്യം അറിയിച്ചു.
ഇതിനിടെ, ഇറാന്റെ ആക്രമണത്തിൽ ബഹ്‌റൈനിലെ ഒരു കമ്പനിയിൽ തീപിടുത്തം ഉണ്ടായി. സിവിൽ ഡിഫൻസ് സംഘം തീ അണച്ചതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ എട്ട് ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഏഴ് ബാലിസ്റ്റിക് മിസൈലുകളും 16 ഡ്രോണുകളും തകർത്തതായി അധികൃതർ അറിയിച്ചു. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും നശിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ആക്രമണങ്ങളിൽ യുഎഇയിൽ രണ്ട് സൈനികർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും 161 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




