ന്യൂഡൽഹി: ലൈംഗികാരോപണങ്ങൾ നേരിടുന്ന തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ എഴുത്തുകാർ രംഗത്ത്. ഇതിന്റെ ഭാഗമായി ‘ലിവിങ് തമിഴ് അവാർഡ്’ എന്ന പേരിൽ ഒരു കോടി രൂപയുടെ പുതിയ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരൻ ജയമോഹൻ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ പുരസ്കാരം പ്രഖ്യാപിച്ചത്. ലോക സാഹിത്യത്തിലെ മികച്ച കൃതിക്ക് ഈ അവാർഡ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ പുരസ്കാരത്തിനായി ട്രസ്റ്റ് രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആഗോള ഭാഷകളിൽ നിന്നുള്ള കൃതികളെയാണ് പരിഗണിക്കുക. എന്നാൽ ഇന്ത്യൻ ഭാഷകൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും ജയമോഹൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരിക്കുമെന്നും, ആദ്യം ലിസ്റ്റും പിന്നീട് ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു.
ജ്ഞാനപീഠ പുരസ്കാരം വൈരമുത്തുവിന് നൽകിയത് ശരിയായ തീരുമാനം അല്ലെന്നും, ഇതോടെ ആ പുരസ്കാരത്തിന്റെ പ്രസക്തി കുറഞ്ഞുവെന്നും ജയമോഹൻ ആരോപിച്ചു. തമിഴ് സാഹിത്യത്തിന്റെ ശ്രേഷ്ഠത ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് പുതിയ അവാർഡ് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ തമിഴ് എഴുത്തുകാരായ ശരണ്യ രമേശ്, പ്രിയംവദ, സുനീൽ കൃഷ്ണൻ, സുചിത്ര, ലോഗമാദേവി എന്നിവർ പങ്കെടുത്തു.





