തിരുവനന്തപുരം: കെ.മുരളീധരൻ കോൺഗ്രസ് “ചാവേറാകുന്നത്” ഇഷ്ടമല്ലെന്ന് മകൻ അരുൺ നാരായൺ വ്യക്തമാക്കി. വിയോജിപ്പ് അച്ഛനോട് തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും, യുദ്ധത്തിന് ഇറങ്ങുന്ന പോരാളിയോട് പറഞ്ഞിട്ട് കാര്യമില്ലെന്നും, ഒരിക്കൽ തീരുമാനിച്ചാൽ അച്ഛന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുമെന്നും അരുൺ പറഞ്ഞു.
വട്ടിയൂർക്കാവിൽ കെ. മുരളീധരന് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ കുടുംബത്തിന് സങ്കടമുണ്ടെന്നും, അത് പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നുവെന്നും അരുൺ പറഞ്ഞു. സ്വന്തം ആശയങ്ങളോട് യോജിക്കാത്ത ഈ തീരുമാനം പദ്മജ തിരിച്ചറിഞ്ഞ് വീണ്ടും തിരികെ വരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്നാണ് കെ. മുരളീധരൻ മത്സരിക്കുന്നത്. രൂപീകരണകാലം മുതൽ കോൺഗ്രസിന്റെ ശക്തമായ മണ്ഡലമായിരുന്ന വട്ടിയൂർക്കാവ് 2019ലെ ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് പിടിച്ചെടുത്തത്. തുടർന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വി.കെ. പ്രശാന്ത് വിജയം ആവർത്തിച്ചു.
2019ൽ കെ. മുരളീധരൻ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ പോയതിനെ തുടർന്നാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.




