വണ്ടൂർ: തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന വാഹന പരിശോധനയ്ക്കിടെ 38.98 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചോക്കാട് പെടയന്താൾ സ്വദേശിയായ അംജദ് ഖാൻ (43) ആണ് പിടിയിലായത്. കാളികാവ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.സി. അനീഷ് നേതൃത്വം നൽകിയ പരിശോധനയ്ക്കിടെയാണ് ഇയാളിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പൂക്കോട്ടും പാടം, ചോക്കാട്, പെടയന്താൾ പ്രദേശങ്ങളിൽ മയക്കുമരുന്ന് വ്യാപകമായി വിൽക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.
അംജദ് ഖാൻ ഈ മയക്കുമരുന്ന് വിൽപ്പന ശൃംഖലയിലെ പ്രധാന വ്യക്തിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് പ്രദേശത്തെ ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്തിരുന്നതായും കണ്ടെത്തി. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഏകദേശം ഒന്നര ലക്ഷം രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു.
വിൽപ്പനയ്ക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. അശോക്, പ്രിവന്റീവ് ഓഫീസർ കെ.എസ്. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. മുഹമ്മദ് അഫ്സൽ, കെ. അമിത്, കെ.വി. വിപിൻ, എം. നിതിൻ, എം. സോണിയ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശക്തമായ പരിശോധനകളിൽ ഈ മാസം മാത്രം ഒൻപത് അബ്കാരി കേസുകളും അഞ്ചു എൻഡിപിഎസ് കേസുകളും ഉൾപ്പെടെ 17 കേസുകൾ രജിസ്റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു. കൂടാതെ 56 ലീറ്റർ വിദേശ മദ്യം, 113 ഗ്രാം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.




