കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിൽ പ്രവേശിക്കുന്നവരെ ആദ്യം അഭിമുഖീകരിക്കുന്നത് അലോസരപ്പെടുത്തുന്ന ഒരു കലാപ്രതിഷ്ഠയാണ്. പ്രകൃതിയെ അസന്തുലിതമായി ചൂഷണം ചെയ്യുന്നതിന്റെ ഭാവി ഫലങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ സൃഷ്ടി ‘ഫ്രീസറുകൾ’ എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മത്സ്യം, മാംസം, പച്ചക്കറികൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന നിരവധി ഫ്രീസറുകളുടെ കൂട്ടമാണ് ലാറ്റിനമേരിക്കൻ കലാകാരനായ അഡ്രിയാൻ വിലാസ് റോഹാസ് ഒരുക്കിയത്.
അർജന്റീനിയൻ-പെറുവിയൻ വേരുകളുള്ള അഡ്രിയാന്റെ ആറ് കലാപ്രതിഷ്ഠകളാണ് ബിനാലെയിൽ പ്രദർശിപ്പിക്കുന്നത്. കടകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണപദാർഥങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, മാംസം, മത്സ്യം എന്നിവ ഉപയോഗിച്ചാണ് ഈ സൃഷ്ടികൾ നിർമ്മിച്ചിരിക്കുന്നത്. ഇവയുടെ ജീർണിച്ച അവസ്ഥ സംരക്ഷണവും നാശവും ഒരേസമയം നിലനിൽക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. 2015-ൽ ആരംഭിച്ച ‘റിനാസിമെന്റോ’ (നവോത്ഥാനം) പരമ്പരയുടെ ഭാഗമാണ് ഈ കൃതി.
മനുഷ്യന്റെ ഇടപെടലുകൾ ഭൂമിയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന ചോദ്യമാണ് ഈ കലാസൃഷ്ടി ഉയർത്തുന്നത്. എല്ലാ വ്യവസ്ഥിതികളും മാറ്റങ്ങൾക്ക് വിധേയമാണെന്നും മനുഷ്യനിർമിത വസ്തുക്കളോട് പ്രകൃതി എങ്ങനെ പ്രതികരിക്കുന്നു എന്നതുമാണ് ഇതിന്റെ പ്രമേയം.
സാങ്കേതിക വിദ്യയുടെ പുരോഗതിക്കനുസരിച്ച് ഫ്രീസറുകളുടെ രൂപഭേദങ്ങൾ മാറുന്നതിലൂടെ പരിസ്ഥിതിയിലെ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുകയാണെന്ന് കലാകാരൻ വ്യക്തമാക്കുന്നു. പ്രകൃതിയുടെ താളം തെറ്റിക്കുമ്പോൾ അതിന്റെ പ്രതിഫലനം ജീവജാലങ്ങളിൽ എങ്ങനെ ഉണ്ടാകുന്നു എന്നതും സൃഷ്ടി ചൂണ്ടിക്കാണിക്കുന്നു.
മുതലാളിത്വം, അമിത ഉപഭോഗം, പാഴ്വസ്തുക്കളുടെ വർധനം എന്നിവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അഡ്രിയാൻ റോഹാസ് തന്റെ കലാപ്രതിഷ്ഠകളിലൂടെ ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു.




