ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളുടെ കറൻസികൾക്കെതിരെ വിനിമയ നിരക്കിൽ വലിയ ഉയർച്ച. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് അനുകൂല സാഹചര്യമാണ്. ശനിയാഴ്ച യുഎഇ ദിർഹം 25.82 രൂപയായി. തിങ്കളാഴ്ച വിപണി തുറക്കുന്നത് വരെ ഈ നിരക്ക് തുടരുമെന്നാണ് സൂചന. ഖത്തർ റിയാൽ 25.9 രൂപയായി ഉയർന്നു. വെള്ളിയാഴ്ച രാവിലെ ഇത് 26 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു.
ബഹ്റൈൻ ദിനാർ 251 രൂപ വരെ എത്തി. കുവൈത്ത് ദിനാർ 307 രൂപ എന്ന ഉയർന്ന നിരക്കിൽ എത്തി. ഒമാനി റിയാൽ 246 രൂപയായി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും എണ്ണവില വർധനയും രൂപയുടെ മൂല്യം ഇടിയാൻ കാരണമായതായി വിലയിരുത്തുന്നു. ഡോളറിനെതിരെ രൂപ 94.81 എന്ന നിരക്കിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ഉയർന്ന വിനിമയ നിരക്ക് പ്രവാസികൾക്ക് കൂടുതൽ നേട്ടമാകുകയാണ്.




