വയനാട്: കട്ടപ്പന നഗരസഭാ പരിധിയിലെ വാഴവരയിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയതായി പരാതി. ചുരിദാർ ടോപ്പ് ധരിച്ച് മുഖം മറച്ചെത്തിയയാളാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഏകദേശം 80,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഷാജി അഗസ്റ്റിന്റെ ജീവൻ സ്റ്റോഴ്സിലും ആശ്രമം ജംക്ഷനിലെ ബിജു ചമ്പക്കുളത്തിന്റെ സെന്റ് ആന്റണീസ് ഡെയ്‌ലി ഫ്രഷ് കടയിലുമാണ് മോഷണം നടന്നത്. പണം ഉൾപ്പെടെ ടോർച്ച്, എമർജൻസി ലൈറ്റ്, സോപ്പ് തുടങ്ങിയ വസ്തുക്കളും കവർന്നിട്ടുണ്ട്.
ബിജുവിന്റെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചില ക്യാമറകൾ പ്രതി തിരിച്ച് വെച്ചതായും കണ്ടെത്തി. കൈവിരലുകൾ പതിഞ്ഞ ഇടങ്ങൾ തുണികൊണ്ട് തുടയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
25ന് രാത്രി കട അടച്ച ഉടമകൾ 26ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറുകൾ തകർത്ത നിലയിൽ കണ്ടത്. പുലർച്ചെ ഒന്നിന് ശേഷമാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.




