തിരുവനന്തപുരം: 2026ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി പ്രീപോൾ സർവേകളും അഭിപ്രായ സർവേകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കെ.പി.സി.സി അംഗവും അഭിഭാഷകനുമായ ജെ.എസ് അഖിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചത്.
ഇത്തരം സർവേകൾ വോട്ടർമാരുടെ മനോഭാവത്തെയും തിരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില വാർത്താ അവതാരകർ നിർദിഷ്ട മണ്ഡലങ്ങളിൽ ചില സ്ഥാനാർഥികൾ വിജയിക്കുമെന്ന് പ്രവചിക്കുന്നതിലൂടെ ‘ബാൻഡ്വാഗൺ ഇഫക്റ്റ്’ സൃഷ്ടിക്കപ്പെടുകയും അനിശ്ചിത വോട്ടർമാരെ ബാധിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇത്തരം സർവേകളുടെ പ്രക്ഷേപണം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്നതാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. എക്‌സിറ്റ് പോളുകൾക്ക് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെങ്കിലും പ്രീപോൾ സർവേകൾക്ക് വ്യക്തമായ നിയന്ത്രണങ്ങൾ ഇല്ലെന്നത് ഒരു നിയമപരമായ വിടവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രീപോൾ സർവേകളുടെ പ്രക്ഷേപണം നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യണം. സർവേകളുടെ രീതിയും ധനസ്രോതസ്സുകളും പൂർണ്ണമായി വെളിപ്പെടുത്താൻ മാധ്യമങ്ങളെ നിർബന്ധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ വിശുദ്ധിയും നിഷ്പക്ഷതയും ഉറപ്പാക്കാൻ അടിയന്തിര നടപടി വേണമെന്നും, ഇല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ജെ.എസ് അഖിൽ അറിയിച്ചു.




