ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര-ഊർജ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ റഷ്യ തയ്യാറാണെന്ന് ഡെനിസ് മാന്തുറോവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി- മാന്തുറോവ് കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തു.
ഊർജം, രാസവളം, വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ നിർണായക മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികളും ഇരുനേതാക്കളും പരിശോധിച്ചു. റഷ്യയുടെ വാഗ്ദാനപ്രകാരം, 2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള രാസവള വിതരണം 40 ശതമാനം വർധിപ്പിക്കാനും, ഇന്ത്യയുടെ ആവശ്യാനുസരണം കൂടുതൽ വളം നൽകാനും തയ്യാറാണ്. ഇസ്രയേൽ– ഇറാൻ– യുഎസ് സംഘർഷങ്ങളാൽ ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ട സാഹചര്യത്തിൽ റഷ്യയുടെ നീക്കം ഇന്ത്യയുടെ ഊർജ, രാസവള ഇറക്കുമതിക്ക് സഹായകമായേക്കും.
കൂടാതെ, കൂടംകുളം ആണവനിലയത്തിലെ ശേഷിക്കുന്ന റിയാക്ടറിന്റെ നിർമ്മാണം നിശ്ചിത സമയക്രമത്തിൽ പൂർത്തിയാക്കുമെന്നും റഷ്യ ഉറപ്പുനൽകി. ഇന്ത്യ വാങ്ങാനുള്ള അഞ്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളും ചർച്ചാവിഷയമായി.
കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും പങ്കെടുത്തു. സാങ്കേതികവിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങളും ചർച്ചയുടെ ഭാഗമായി ഉൾപ്പെട്ടു.




