കണ്ണൂർ: പൗരത്വ ഭേദഗതിക്കെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിച്ചതായി പിണറായി വിജയൻ. പേരാവൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“നീ ആരാ എന്ന് ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി” എന്ന് പറയാൻ നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ അതിവേഗത്തിൽ നടപ്പാക്കുന്നതിനെ വിമർശിച്ച അദ്ദേഹം, ചെറിയ പിഴവുകൾക്കുപോലും സ്ഥാപനങ്ങളെ പിടിച്ചെടുക്കുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടി. ചാരിറ്റി പ്രവർത്തനങ്ങളെ സംശയത്തോടെ കാണുന്ന സമീപനം അവസാനിപ്പിക്കണമെന്നും എഫ്‌സിആർഎ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
ഈ നിയമത്തിൽ കോൺഗ്രസിനും പങ്കുണ്ടെന്ന് ആരോപിച്ച മുഖ്യമന്ത്രി, ആദ്യമായി നിയമം കൊണ്ടുവന്നത് കോൺഗ്രസാണെന്നും പിന്നീട് ബിജെപി അത് കൂടുതൽ കടുപ്പിച്ചതാണെന്നും പറഞ്ഞു. എന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന വാഗ്ദാനം എൽഡിഎഫ് പാലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരാവൂരിൽ കെ.കെ. ശൈലജയെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസിന് ഈ വിഷയത്തിൽ ബിജെപിക്കെതിരെ ശക്തമായി പ്രതികരിക്കാൻ കഴിയാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.




