ജക്കാർത്ത: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തി ഇന്തോനേഷ്യ. ഈ മാസം ആദ്യം അംഗീകരിച്ച പുതിയ നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ, കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായി ഇന്തോനേഷ്യ മാറി.
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, ടിക്‌ടോക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്‌സ്, ത്രെഡ്‌സ്, ബിഗോ ലൈവ്, റോബ്ലോക്സ് എന്നിവയ്ക്കെല്ലാം ഈ നിയമം ബാധകമാണ്. കഴിഞ്ഞ വർഷം ഓസ്ട്രേലിയ നടപ്പിലാക്കിയ സമാന നിയമത്തിന് പിന്നാലെയാണ് ഇന്തോനേഷ്യയും ഈ നീക്കം സ്വീകരിച്ചത്.
കുട്ടികളിൽ വർധിച്ചുവരുന്ന ഇന്റർനെറ്റ് അടിമത്തം കുറയ്ക്കുകയും സൈബർ പീഡനം, ഓൺലൈൻ തട്ടിപ്പുകൾ, അശ്ലീല ഉള്ളടക്കങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് കമ്മ്യൂണിക്കേഷൻ-ഡിജിറ്റൽ വകുപ്പ് മന്ത്രി മ്യൂട്ടിയ ഹാഫിദ് വ്യക്തമാക്കി. രാജ്യത്ത് ഏകദേശം ഏഴ് കോടിയോളം കുട്ടികളെ ഈ തീരുമാനം നേരിട്ട് ബാധിക്കും.
നിയമം നടപ്പിലാക്കുന്നതിനായി വിവിധ കമ്പനികൾ ഇതിനകം നടപടികൾ തുടങ്ങി. ഇന്തോനേഷ്യയിൽ ഉപയോക്താക്കളുടെ കുറഞ്ഞ പ്രായപരിധി 16 ആയി ഉയർത്തിയിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിക്കുമെന്നും കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട കമ്പനികൾ അറിയിച്ചു.
പുതിയ നിയമത്തോട് രക്ഷിതാക്കൾക്കിടയിൽ മിശ്ര പ്രതികരണമാണ്. കുട്ടികൾ ഫോണിനോടുള്ള അമിതാസക്തി കാരണം കുടുംബ ബന്ധങ്ങൾ ക്ഷയിക്കുന്നുവെന്ന ആശങ്ക ചിലർ ഉയർത്തുമ്പോൾ, ഇത്തരത്തിലുള്ള പെട്ടെന്നുള്ള നിയന്ത്രണങ്ങൾ കുട്ടികളിൽ മാനസിക സമ്മർദവും ആശയക്കുഴപ്പവും ഉണ്ടാക്കാമെന്ന് ചില സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.
സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും സമാന നിയന്ത്രണങ്ങൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ ലോകത്തിലെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഇത്തരത്തിലുള്ള നിയമങ്ങൾ അനിവാര്യമാണെന്നതാണ് പൊതുവായ വിലയിരുത്തൽ.




