ലക്നൗ: വിവാഹ സൽക്കാരത്തിനിടെ ചിക്കൻ ലെഗ്പീസ് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിവാഹ വിരുന്നിൽ വിളമ്പിയ ബിരിയാണിയിൽ ചിക്കൻ ലെഗ്പീസ് ലഭിച്ചില്ലെന്ന് ആരോപിച്ച് വരന്റെ ബന്ധുക്കളാണ് ആദ്യം ബഹളം തുടങ്ങിയത്. തുടർന്ന് വധുവിന്റെ ബന്ധുക്കളുമായി വാക്കേറ്റം ഉണ്ടായി. ഇതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായി. വരന്റെ സംഘത്തിൽപ്പെട്ടവർ വേദിയിലെ കസേരകളും മേശകളും തകർത്തു. തുടർന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.



