ആലപ്പുഴ: എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന ആരോപണം വീണ്ടും ഉയർത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചത് ബിജെപിയുമായുള്ള ധാരണയിലൂടെയാണെന്നും ഇത്തവണയും അതേ ഡീൽ ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് വ്യാപകമായി വോട്ട് കച്ചവടം നടക്കുകയാണെന്നും, സിപിഎം എസ്‌ഡിപിഐയെ കൂട്ടുപിടിച്ചാണ് പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. അധികാരം നഷ്ടമാകുമെന്ന ഭയമാണ് ഇത്തരം കൂട്ടുകെട്ടുകൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ഏതുവിധേനയും അധികാരം നിലനിർത്താൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അഭിമന്യുവിനെ കൊന്നവരുമായി പോലും സഹകരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, രണ്ട് വോട്ടിനായി എന്തും ചെയ്യാൻ തയ്യാറാണെന്നും വിമർശിച്ചു. ട്വന്റി20ക്ക് അധിക സീറ്റുകൾ നൽകിയതും ഡീലിന്റെ ഭാഗമാണെന്നും, അവരുടെ സ്ഥാനാർത്ഥികളെ പോലും ആളുകൾക്ക് പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണം മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, യുഡിഎഫിന് അനുകൂല തരംഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം സീറ്റുകൾ യുഡിഎഫ് നേടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷം കേരളത്തിന് “ഇരുണ്ട കാലം” ആയിരുന്നുവെന്നും, വലിയ വികസന പദ്ധതികളൊന്നും നടപ്പായില്ലെന്നും അദ്ദേഹം ആരോപിച്ചു. വിവിധ സ്ഥലങ്ങളിൽ സിപിഎം അക്രമം നടത്തുകയാണെന്നും, കള്ളവോട്ട് ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് എസ്‌ഡിപിഐയുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ പ്രചാരണ തിരക്കുകൾ കാരണം യുഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.




