ഇടുക്കി: പരമ്പരാഗതമായി ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന പീരുമേട് മണ്ഡലത്തിൽ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും പ്രശ്നങ്ങളാണ് ഈ മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം. കെ കെ തോമസും ഇ എം അഗസ്‌തിയും അത്ഭുതം കാട്ടിയതൊഴിച്ചാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഇടത് എംഎല്‍എമാരാണ് പീരുമേട്ടില്‍ നിന്ന് വിജയിച്ച് ഹൈറേഞ്ച് ഇറങ്ങിയത്. 2021-ല്‍ പീരുമേടിന്‍റെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വാഴൂർ സോമന്റെ മരണശേഷം ഒരു നിർണായക തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് പീരുമേട്. 2006 മുതല്‍ ഇടത് കാറ്റ് വീശുന്ന പീരുമേട് ഇക്കുറി ആര്‍ക്കൊപ്പം എന്നത് കണക്കുകൂട്ടലുകളെക്കാളും അധികമാണ്.
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സിറിയക് തോമസാണ് തുടര്‍ച്ചയായ മൂന്നാംവട്ടവും പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐയിലെ കെ സലിംകുമാറിനെ പുതുമുഖമായി എല്‍ഡിഎഫ് ഇത്തവണ മത്സരത്തിനിറക്കിയിരിക്കുന്നത്. ബിജെപിയുടെ വി. രതീഷാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥി.
കുടിയേറ്റ കര്‍ഷകരും, ആദിവാസി വിഭാഗങ്ങളും, കര്‍ഷക തൊഴിലാളികളും അധിവസിക്കുന്ന മേഖലകളാണ് പീരുമേട് നിയോജക മണ്ഡലം എന്നതിനാല്‍, ഈ വിഭാഗങ്ങളുടെ നിലപാടുകള്‍ മണ്ഡലത്തിന്‍റെ വിധി നിര്‍ണയത്തില്‍ നിര്‍ണായകമാകും. ഈ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിക്കും മുന്നണിക്കുമാവും കൂടുതല്‍ വോട്ട് വീഴാന്‍ സാധ്യത. സ്വന്തമായി ഭൂമിയും കെട്ടുറപ്പില്ലാത്ത വീടുകളുമായി ലയങ്ങളില്‍ കഴിയുന്ന തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പുറമെ, ടൂറിസം വികസന പദ്ധതികൾ, പട്ടയ പ്രശ്‌ന പരിഹാരം, ആദിവാസി വികസനത്തിനുള്ള നടപടികൾ തുടങ്ങിയ പീരുമേട്ടില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാവുന്നുണ്ട്. പീരുമേട്ടില്‍ ഇത്തവണ സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ. എന്നാൽ വികസനങ്ങൾ ഒന്നും കൊണ്ടുവന്നിട്ടില്ല എന്നാണ് യുഡിഫിന്റെ മറുവാദം. ബിജെപിക്ക് ഇതുവരെ സ്വാധീനം ഉണ്ടാക്കാൻ കഴിയാതെ മണ്ഡലവുമാണ് പീരുമേട്.




