ചെന്നൈ: ദക്ഷിണ റെയിൽവേ തിരുച്ചിറപ്പള്ളി–തിരുവനന്തപുരം റൂട്ടിൽ വേഗത ഉയർത്താൻ സിഗ്നലിങ് നവീകരണത്തിന് 92.31 കോടി രൂപ അനുവദിച്ചു. കൂടാതെ തിരുവനന്തപുരം–കായംകുളം (106 കി.മീ) പാതയിൽ സിഗ്നൽ സംവിധാനം പുതുക്കാൻ 38.70 കോടി രൂപയും അനുവദിച്ചു.
പദ്ധതിയുടെ ഭാഗമായി തിരുച്ചിറപ്പള്ളി–ദിണ്ടിഗൽ (96 കി.മീ) പാതയിൽ 25.75 കോടി രൂപയും, ദിണ്ടിഗൽ–തിരുനെൽവേലി (220 കി.മീ) പാതയിൽ 37.14 കോടി രൂപയും, തിരുനെൽവേലി–തിരുവനന്തപുരം (142 കി.മീ) പാതയിൽ 29.42 കോടി രൂപയും ചെലവഴിച്ച് നവീകരണം നടത്തും. ഈ പ്രവൃത്തികൾ പൂർത്തിയായതിന് ശേഷമാണ് തിരുവനന്തപുരം–കായംകുളം വിഭാഗത്തിൽ നവീകരണം തുടങ്ങുക.
സിഗ്നൽ സംവിധാനം മെച്ചപ്പെട്ടാൽ അനന്തപുരി എക്‌സ്പ്രസിനും താംബരം–കൊല്ലം എക്‌സ്പ്രസിനും മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ കഴിയും. തമിഴ്നാട്ടിലെ പ്രധാന റൂട്ടുകളിലൊട്ടാകെ ഇതേ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
നിലവിൽ ചെന്നൈ–ആർക്കോണം, ചെന്നൈ–ഗുഡൂർ, ആർക്കോണം–ജോലാർപ്പേട്ട റൂട്ടുകളിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ചില പാതകളിൽ ട്രാക്കിന്റെ ഇരുവശവും കോൺക്രീറ്റ് വേലി നിർമ്മിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നു.
ചെന്നൈ–തിരുച്ചിറപ്പള്ളി, ജോലാർപ്പേട്ട–കോയമ്പത്തൂർ പാതകളിലും വേഗവർധനയ്ക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ, ചെന്നൈ–ബെംഗളൂരു റൂട്ടിലെ ആർക്കോണം–ജോലാർപ്പേട്ട വിഭാഗത്തിലെ സിഗ്നലിങ് നവീകരണം അവസാന ഘട്ടത്തിലാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.




