തിരുവനന്തപുരം: സിപിഐഎം നേതാവ് സി എസ് സുജാതയ്ക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ ജി സുധാകരനെ ന്യായികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല.സി എസ് സുജാതയ്ക്കെതിരെ കടുത്ത അധിക്ഷേപ പരാമര്‍ശവുമായായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്. സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ജി സുധാകരന്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ ന്യായികരണം. മുല്ലപ്പൂവും തുളസിപ്പൂവും മോശം പരാമര്‍ശമല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
നായന്മാര്‍ മാത്രമല്ല എല്ലാവരും മുല്ലപ്പൂ ചൂടും. അദ്ദേഹം കവിയായതുകൊണ്ട് കാവ്യാത്മകമായി എടുത്താല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്തായാലും ജി സുധാകരന്‍ ചെറ്റയെന്നോ നികൃഷ്ട ജീവിയെന്നോ ആരെയും വിളിച്ചിട്ടില്ല. നല്ലകാര്യമല്ലേ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ജാതി അധിക്ഷേപത്തില്‍ ജി സുധാകരനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് സിപിഐഎം. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം തുടര്‍നടപടിയെപ്പറ്റി തീരുമാനിക്കുമെന്ന് സുജാത പ്രതികരിച്ചു.




