ടെഹ്‌റാൻ: വെടിനിർത്തൽ കൊണ്ടുവരാൻ ഇറാന് നൽകിയ സമയം അവസാനിക്കാനിരിക്കെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ ആക്രമണം. ദ്വീപിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായി മെഹർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ കരാറിലേക്ക് ഇറാൻ എത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും ചൊവ്വാഴ്ചയ്ക്കകം ധാരണയിലെത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇറാൻ അത് തള്ളിക്കളഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ ഓയിൽ ടെർമിനലുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്നാണ് സൂചന. എണ്ണ സംഭരണശാലകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും വിവരങ്ങളുണ്ട്.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഖാർഗ് ദ്വീപ് വഴിയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ ആക്രമണം രാജ്യത്തിന്റെ ഊർജ വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാക്കാനിടയുണ്ട്.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു— ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന്. മേഖലയിലെ യുഎസിന്റെയും സഖ്യകക്ഷികളുടെയും ഊർജ കേന്ദ്രങ്ങൾക്കും തിരിച്ചടി നൽകുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.




