പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ, വീഡിയോയിൽ കാണുന്ന വയോധികയുടെ പ്രതികരണം പുറത്ത്. കോൺഗ്രസ് പുറത്തുവിട്ട വീഡിയോ വിവാദമായതിനെ തുടർന്നാണ് വയോധിക മാധ്യമങ്ങളെ കണ്ടത്.
മരുന്ന് വാങ്ങാൻ പണം ആവശ്യമായതിനാൽ ആരെങ്കിലും വോട്ട് ചോദിക്കാൻ വന്നാൽ പണം തരണമെന്ന് താൻ പറഞ്ഞിരുന്നുവെന്നാണ് വയോധികയുടെ ആദ്യ പ്രതികരണം. “മരുന്ന് വാങ്ങാൻ പൈസ വേണം. ഒരു മാസത്തിന് ഏകദേശം 5000 രൂപ ചെലവാകും. ആരായാലും വോട്ട് ചോദിച്ച് വന്നാൽ പണം തരണമെന്ന് ഞാൻ പറഞ്ഞിരുന്നു,” എന്നും അവർ പറഞ്ഞു.
എന്നാൽ, തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മകൻ “പൈസ തന്നോ അമ്മേ?” എന്ന് ചോദിച്ചതോടെ, വയോധിക “പൈസ ചോദിച്ചു” എന്നാണ് പറഞ്ഞത്. കൈയിൽ ഉണ്ടായിരുന്നത് പെൻഷൻ പണമായിരുന്നുവെന്നും, ചുരിദാർ ധരിച്ച സ്ത്രീ തനിക്ക് ഒന്നും നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. “അത് കൈ കൊടുത്തതാണ്, ബാഗിൽ നിന്ന് പണം നൽകിയിട്ടില്ല,” എന്നും വയോധിക കൂട്ടിച്ചേർത്തു.
വീഡിയോയിൽ പണം കൈമാറുന്നതല്ലെന്നും, അമ്മയുടെ കൈയിലെ പണം തന്നെയാണെന്നും വയോധികയുടെ മകനും വിശദീകരിച്ചു. “അമ്മയുടെ മടിയിൽ ഉണ്ടായിരുന്ന പണം കൈയിൽ എടുത്ത് വീഡിയോ എടുത്തതാണ്. ഞങ്ങൾക്ക് ആരുടെയും ഭീഷണിയില്ല. ഇഷ്ടമുള്ളവർക്കാണ് ഞങ്ങൾ വോട്ട് ചെയ്യുക. മൂന്ന് സ്ഥാനാർഥികളും ഇവിടെ വന്നിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് ബിജെപി പ്രവർത്തകർ വോട്ട് നേടാൻ പണം നൽകുന്നുവെന്നാരോപിച്ച് കോൺഗ്രസ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ സന്ദർശനം നടത്തിയ ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നു. മരണവീട്ടിൽ എത്തിയ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീ വയോധികയ്ക്ക് പണം നൽകിയതായാണ് കോൺഗ്രസ് ആരോപിച്ചത്.
അതേസമയം, പണം നൽകിയിട്ടില്ലെന്ന നിലപാടിലാണ് ബിജെപി. സംഭവം വിവാദമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വയോധികയുടെ കൈയിൽ ഉണ്ടായിരുന്നത് അവരുടെ സ്വന്തം പണമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.




