ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപനവും ഐടി മേഖലയിലെ പിരിച്ചുവിടലുകളും വൈറ്റ് കോളർ ജീവനക്കാരിൽ ആശങ്ക വർധിപ്പിക്കുമ്പോൾ, ബ്ലൂ കോളർ ജോലികൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതായി ചര്‍ച്ചകൾ ഉയരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലും റെഡ്ഡിറ്റിലും പങ്കുവെച്ച അനുഭവങ്ങളാണ് ഈ ചര്‍ച്ചകൾക്ക് തുടക്കമായത്. ഗുരുഗ്രാമിൽ നിന്നുള്ള ഒരാൾ 45 മിനിറ്റ് മാത്രം ജോലി ചെയ്ത ഒരു മരപ്പണിക്കാരന് 900 രൂപ നൽകേണ്ടി വന്ന അനുഭവം പങ്കുവെച്ചു. നൈപുണ്യാധിഷ്ഠിത ജോലികൾക്ക് ഭാവിയിൽ കൂടുതൽ ആവശ്യകത ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുംബൈയിലെ മീരാ റോഡ്, ബോറിവലി, കണ്ടിവലി പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ഒരു പ്ലംബറുടെ കഥയും ശ്രദ്ധ നേടുന്നു. വർഷം ഏകദേശം 18 ലക്ഷം രൂപ വരുമാനം ലഭിക്കുന്ന ഇയാൾ വിലകൂടിയ കാർ, വീട്, കൃഷിഭൂമി എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തം സമയത്തിന് അനുസരിച്ച് ജോലി ചെയ്യുന്നതിനാൽ സാമ്പത്തിക സുരക്ഷയും ലഭിക്കുന്നതായി പറയുന്നു. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ ഇലക്ട്രീഷ്യന്മാർക്കും പ്ലംബർമാർക്കും മണിക്കൂറിന് 1000 മുതൽ 2000 രൂപ വരെ വേതനം ലഭിക്കുന്നതും സാധാരണമാണെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ജോലികൾ ചെയ്യുന്നവർക്ക് സമൂഹത്തിൽ കൂടുതൽ ബഹുമാനം നൽകേണ്ടതുണ്ടെന്നും, നൈപുണ്യ വികസനത്തിന് മുൻഗണന നൽകിയാൽ ഇത് യുവാക്കൾക്ക് മികച്ച കരിയർ വഴിയാകാമെന്നും അഭിപ്രായങ്ങൾ ഉയരുന്നു. വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ വൊക്കേഷണൽ പരിശീലനത്തിന് പ്രാധാന്യം നൽകിയതുകൊണ്ടാണ് ഉൽപ്പാദന മേഖലയിൽ മുന്നേറിയതെന്നും നിരീക്ഷണമുണ്ട്.




