വാഷിങ്ടൺ: അമേരിക്കയിൽ വാഹനാപകടത്തെ തുടർന്ന് കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലം ഷിന്ദേ (35) ആണ് കാലിഫോർണിയയിലെ ആശുപത്രിയിൽ മരിച്ചത്. മാർച്ച് 28-നായിരുന്നു അന്ത്യം; സംസ്കാരചടങ്ങുകൾ അമേരിക്കയിൽ തന്നെ നടത്തി.
കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എൻജിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു നീലം. 2025 ഫെബ്രുവരി 14-നാണ് പതിവുപോലെ നടക്കാനിറങ്ങിയിരിക്കെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോമയിലായ നീലം കഴിഞ്ഞ 14 മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു.
അമ്മയുടെ ആദ്യ ചരമവാർഷികം കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ അപകടം സംഭവിച്ചതും കുടുംബത്തെ കൂടുതൽ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന മകളെ കാണാൻ പിതാവിന് അമേരിക്കയിലേക്കുള്ള വിസ ലഭിക്കാൻ വൈകിയതും നേരത്തെ വലിയ വാർത്തയായിരുന്നു. തുടർന്ന് ജനപ്രതിനിധികളുടെ ഇടപെടലിലൂടെ പിതാവ് തനാജിയ്ക്കും മറ്റൊരു ബന്ധുവിനും വിസ ലഭിച്ചു. പിന്നീട് വിസ കാലാവധി കഴിഞ്ഞതോടെ അവർ നാട്ടിലേക്ക് മടങ്ങി, അമേരിക്കയിലുള്ള ബന്ധുക്കളിൽ ഒരാൾ നീലത്തിനൊപ്പമുണ്ടായിരുന്നു.
മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നീലത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പിതാവ് സമ്മതം നൽകിയതായി ബന്ധുക്കൾ അറിയിച്ചു. സംസ്കാരത്തിന് മുമ്പ് ചർമ്മവും കോർണിയയും ദാനം ചെയ്യുന്നതിനായി ശേഖരിച്ചു.
പൂണെയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ നീലം, അമേരിക്കയിൽ നാസയിൽ ഒരുവർഷത്തെ ഇന്റേൺഷിപ്പും നടത്തിയിരുന്നു.




