ന്യൂഡൽഹി: മലേഗാവ് സ്ഫോടനക്കേസിൽ കുറ്റവിമുക്തനായ ലെഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റത്തിന് ഇന്ത്യൻ സൈന്യം അനുമതി നൽകി. 2026 മാർച്ച് 31-ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ വിരമിക്കൽ നടപടികൾ സായുധസേനാ ട്രൈബ്യൂണൽ (AFT) സ്റ്റേ ചെയ്തതിനെത്തുടർന്നാണ് തീരുമാനം.
ദീർഘകാല വിചാരണ കാരണം തന്റെ സേവനജീവിതം ബാധിക്കപ്പെട്ടുവെന്നും അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പുരോഹിത് നൽകിയ ഹർജിയിൽ ട്രൈബ്യൂണൽ ഇടപെട്ടു. സ്ഥാനക്കയറ്റവും സേവന ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള പരാതിയിൽ പ്രതിരോധ മന്ത്രാലയത്തിന് നോട്ടീസും നൽകി.
2025 ജൂലൈ 31-ന് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി മലേഗാവ് സ്ഫോടനക്കേസിൽ പുരോഹിതിനെ കുറ്റവിമുക്തനാക്കി. മുൻ എംപി പ്രജ്ഞാസിങ് ഠാക്കൂർ, വിരമിച്ച മേജർ രമേശ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരെയും കോടതി വെറുതെവിട്ടിരുന്നു. പ്രതികൾക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
മലേഗാവ് സ്ഫോടനക്കേസ്
2008 സെപ്റ്റംബർ 29-ന് മഹാരാഷ്ട്രയിലെ മലേഗാവിൽ പള്ളിക്കടുത്ത് ബിക്കു ചൗക്കിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിയതിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി.
ആദ്യം മഹാരാഷ്ട്ര എടിഎസാണ് കേസ് അന്വേഷിച്ചത്. പ്രജ്ഞാസിങ് ഠാക്കൂറിനെയും ലെഫ്. കേണൽ പുരോഹിതിനെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. 2011-ൽ കേസ് എൻഐഎ ഏറ്റെടുത്തു. അനുബന്ധ കുറ്റപത്രത്തിൽ മക്കോക ചുമത്തൽ ഒഴിവാക്കിയെങ്കിലും യുഎപിഎ, ഐപിസി, ആയുധനിയമം എന്നിവപ്രകാരമുള്ള കുറ്റങ്ങൾ നിലനിർത്തി.
സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിൾ പ്രജ്ഞാസിങ്ങിന്റെ പേരിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ലക്ഷ്യമിട്ട് പ്രതികാരപരമായ ഗൂഢാലോചന നടത്തിയെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ ആരോപണം. അഭിനവ് ഭാരത് എന്ന സംഘടനയുടെ പങ്കും അന്വേഷണത്തിൽ ഉയർന്നിരുന്നു.
പ്രതിഭാഗത്തിന്റെ വാദം
കേസിൽ രാഷ്ട്രീയപ്രേരിതമായി കുടുക്കിയെന്നാണ് പ്രതികളുടെ നിലപാട്. ഇന്റലിജൻസ് വിവരശേഖരണത്തിനായി അണ്ടർകവർ ഓഫീസറായി പ്രവർത്തിച്ചതിന്റെ ഭാഗമായാണ് സംഘടനയിൽ പ്രവേശിച്ചതെന്നായിരുന്നു പുരോഹിതിന്റെ വാദം. തനിക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
കേസിൽ 10,800 തൊണ്ടിമുതലുകളും 404 രേഖകളും ഹാജരാക്കി. 323 സാക്ഷികളെ വിസ്തരിച്ചപ്പോൾ 40-ഓളം പേർ കൂറുമാറി. വർഷങ്ങളോളം നീണ്ട വിചാരണയിൽ അഞ്ച് ജഡ്ജിമാർ കേസ് പരിഗണിച്ചു.




