ന്യൂഡൽഹി: ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ കൃത്യമായ പദ്ധതിയോടെയും സൂക്ഷ്മമായ സമയക്രമത്തോടെയും ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. ഭീകര കേന്ദ്രങ്ങളിലെ ആക്രമണങ്ങൾ നടത്തുമ്പോൾ പ്രാർത്ഥനാസമയങ്ങൾ ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഭീകര ക്യാമ്പുകളിൽ അവർ പ്രാർത്ഥിക്കുന്ന സമയത്ത് സൈനിക നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പാക്കിയിരുന്നു,” എന്നും “സബ്കാ മാലിക് ഏക് ഹൈ” എന്ന നിലപാടിലാണ് സമയക്രമം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാക് അതിർത്തിയിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു സൈനിക നടപടി.
ബെംഗളൂരുവിൽ നടന്ന ‘രൺ സംവാദ്’ ഫോറത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. ഓപ്പറേഷൻ സിന്ദൂറിനെ ഇന്ത്യൻ സൈനിക പരിണാമത്തിലെ നിർണായക ഘട്ടമായി അദ്ദേഹം വിശേഷിപ്പിച്ചു. കൂടാതെ, വിവരയുദ്ധവും മാനസിക പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക വിഭാഗങ്ങൾ രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.




