കണ്ണൂർ: തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിശ്രമം. ഭരണ-രാഷ്ട്രീയ തിരക്കുകളിൽ മുഴുകിയിരുന്ന പിണറായി വിജയൻ ഒരു ദിവസം പൂർണമായും വിശ്രമിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ അടുത്ത ദിവസം മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. പാണ്ട്യാലമുക്കിലെ വീട്ടിൽ ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ എന്നിവരോടൊപ്പം കുടുംബനാഥനായി സമയം ചെലവഴിച്ചു. രാവിലെ അണ്ടല്ലൂരിൽ വ്യക്തിപരമായ ഒരു സന്ദർശനം ഒഴികെ മറ്റു പരിപാടികളൊന്നും ഉണ്ടായില്ല. വീട്ടിൽ സന്ദർശകരും വളരെ കുറവായിരുന്നു. സുരക്ഷാ സാന്നിധ്യവും പതിവിലേതിനേക്കാൾ കുറഞ്ഞിരുന്നു. പ്രധാന ഫോൺ വിളികൾക്ക് മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്തരത്തിലുള്ള വിശ്രമദിനങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ അപൂർവമാണെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ഒരു മാസം നീണ്ടുനിന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽ.ഡി.എഫിന്റെ മുഖമായി പ്രവർത്തിച്ച മുഖ്യമന്ത്രിക്ക് ഇടവേളകളില്ലാത്ത തിരക്കായിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിപാടികളിൽ പങ്കെടുത്തതോടൊപ്പം ഭരണചുമതലകളും നിർവഹിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അടുത്ത മൂന്ന് ദിവസവും പൊതുപരിപാടികളില്ലെന്നതാണ് വിവരം.
മന്ത്രിമാർക്കും സമാനമായ രീതിയിൽ വിശ്രമദിനമായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി രാവിലെ കണ്ണൂർ തെക്കീബസാറിലെ ഓഫീസിൽ എത്തി സഹപ്രവർത്തകരുമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് മൂന്ന് മരണവീടുകൾ സന്ദർശിച്ച ശേഷം ഉച്ചകഴിഞ്ഞ് വീട്ടിൽ വിശ്രമിച്ചു. എ.കെ. ശശീന്ദ്രൻ ഉൾപ്പെടെ മറ്റ് മന്ത്രിമാർക്കും കാര്യമായ ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ല.






