രൺവീർ സിങ് നായകനായ ‘ധുരന്ധർ 2’ റെക്കോർഡ് വിജയത്തോടെ മുന്നേറുന്നതിനിടെ, അദ്ദേഹം നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് നെ കാണാനാണ് അദ്ദേഹം ഇന്നലെ എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് ഏകദേശം 4 മണിയോടെ ഇറങ്ങിയ രൺവീർ സിംഗ്, പിന്നീട് മഹാലിലുള്ള ആർ.എസ്.എസ് ആസ്ഥാനത്തേക്കാണ് പോയത്. ഏകദേശം ഒന്നര മണിക്കൂറോളം അദ്ദേഹം അവിടെ ചെലവഴിച്ചതായാണ് റിപ്പോർട്ട്.
സന്ദർശനത്തിനിടെ ആർ.എസ്.എസ് നേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തിയതായും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകിയതായും വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെയും മുൻ സർസംഘചാലക് എം.എസ്. ഗോൾവാൾക്കറിന്റെയും സ്മൃതിമന്ദിരങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം ‘ധുരന്ധർ 2’ ബോക്സ് ഓഫീസിൽ വലിയ വിജയം തുടരുകയാണ്. നിർമ്മാതാക്കളായ ജിയോ സ്റ്റുഡിയോസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ ഏകദേശം 1680 കോടി രൂപയും, ഇന്ത്യയിൽ മാത്രം 1276 കോടി ഗ്രോസ് വരുമാനവും നേടിയിട്ടുണ്ട്.
ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെ വെറും കുറച്ച് മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയ രണ്ടാം ഭാഗമായതിനാൽ രാജ്യമൊട്ടാകെ ചിത്രത്തിന് വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചു. അതേസമയം ചിത്രം പ്രചാരണ സ്വഭാവമുള്ളതാണെന്ന ആരോപണവും ചില ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്.




