തിരുവനന്തപുരം: കത്തോലിക്കാ സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി. ജോർജും മകനും നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾ അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് ബിജെപി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനെ തുടർന്ന് ഭീഷണി നിലപാടുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ മതേതര കേരളം ചെറുക്കുമെന്നും സതീശൻ പറഞ്ഞു. സഭയ്ക്കും ദീപിക പത്രത്തിനുമെതിരായ നീക്കങ്ങൾക്കെതിരെ യുഡിഎഫ് ശക്തമായി രംഗത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.സി. ജോർജും മകനും നടത്തുന്ന പരാമർശങ്ങളിൽ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘ്പരിവാർ സംഘടനകളെ വിമർശിച്ച സതീശൻ, ഭീഷണിയിലൂടെയോ അധിക്ഷേപത്തിലൂടെയോ ആളുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ കേരളത്തിൽ വിജയിക്കില്ലെന്നും കൂട്ടിച്ചേർത്തു.




