കുട്ടിക്കാലത്തെ ഒരു അബദ്ധം വർഷങ്ങൾക്കിപ്പുറം വലിയ ആരോഗ്യപ്രശ്നമായി മാറിയ സംഭവമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തെക്കുകിഴക്കൻ ചൈനയിലെ വെൻഷൗവിൽ 32-കാരനായ വാങിന്റെ വയറ്റിൽ നിന്ന് ഏകദേശം 20 വർഷമായി കിടന്നിരുന്ന ഒരു തെർമോമീറ്റർ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു.
ദീർഘകാലമായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാങ് വെൻഷോ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഫസ്റ്റ് അഫിലിയേറ്റഡ് ആശുപത്രിയുടെ ലോംഗാങ് ശാഖയിൽ ചികിത്സ തേടുകയായിരുന്നു. നിരവധി പരിശോധനകൾക്കൊടുവിൽ നടത്തിയ സ്കാനിംഗിലാണ് ചെറുകുടലിന്റെ ആരംഭ ഭാഗത്ത് പൊട്ടാത്ത നിലയിൽ ഒരു മെർക്കുറി തെർമോമീറ്റർ കണ്ടെത്തിയത്.
ഡോക്ടർമാർ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് കുട്ടിക്കാലത്ത്, ഏകദേശം 12-ാം വയസിൽ, അബദ്ധത്തിൽ തെർമോമീറ്റർ വിഴുങ്ങിയതായി വാങ് വെളിപ്പെടുത്തിയത്. അന്ന് മാതാപിതാക്കളുടെ ശാസനം ഭയന്ന് സംഭവം ആരോടും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, അടുത്തിടെ വേദന ശക്തമായതോടെ പരിശോധനയിൽ യഥാർത്ഥ കാരണം കണ്ടെത്തുകയായിരുന്നു.
തെർമോമീറ്ററിന്റെ അഗ്രം കുടൽഭിത്തിയിൽ അമർന്ന നിലയിലായിരുന്നതിനാൽ ഗുരുതരമായ കേടുപാടുകൾക്കും ആന്തരിക രക്തസ്രാവത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാൻ തീരുമാനിച്ചു.
സങ്കീർണതകൾ നിറഞ്ഞ ശസ്ത്രക്രിയ ഏകദേശം 20 മിനിറ്റ് നീണ്ടു. ഏറെ കരുതലോടെയായിരുന്നു നടപടികൾ. ഒടുവിൽ തെർമോമീറ്റർ കേടുകൂടാതെ വിജയകരമായി പുറത്തെടുത്തു. വർഷങ്ങളോളം ശരീരത്തിനുള്ളിൽ കിടന്നിരുന്നെങ്കിലും അതിലെ മെർക്കുറി സുരക്ഷിതമായ നിലയിൽ തന്നെയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.




