കൊച്ചി: തൃക്കാക്കര വള്ളത്തോൾ ജംഗ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയുണ്ടായ അപകടത്തിൽ വലിയ ദുരന്തം ഒഴിവായി. പിക്കപ്പ് വാനിൽ നിന്ന് കെട്ടഴിഞ്ഞു തെറിച്ച സ്റ്റീൽ പൈപ്പുകൾ കാറിന്റെ ചില്ല് തകർത്തു ഉള്ളിലേക്ക് കുത്തിക്കയറി. അപകടസമയത്ത് കാറിൽ പ്ലസ് വൺ വിദ്യാർഥികൾ ഉണ്ടായിരുന്നു. അവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കാക്കനാട് ഭാഗത്ത് നിന്ന് സ്റ്റീൽ പൈപ്പുകളുമായി വന്ന പിക്കപ്പ് വാൻ കാർഡിനൽ സ്കൂൾ ജംഗ്ഷനിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം. ഈ സമയത്ത് ജഡ്ജിമുക്ക് റോഡിൽ നിന്ന് സീപോർട്ട് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിലേക്ക് പൈപ്പുകൾ കുത്തിക്കയറി. വാനിൽ സുരക്ഷിതമായി കെട്ടിയിട്ടില്ലാത്ത പൈപ്പുകൾ കെട്ടഴിഞ്ഞ് കാറിന്റെ വലതുവശത്തെ ചില്ലുകൾ തകർത്താണ് ഉള്ളിലേക്ക് കയറിയത്. പിൻസീറ്റിലിരുന്ന വിദ്യാർഥികൾ പെട്ടെന്ന് മാറിനിന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് സീപോർട്ട് റോഡിൽ ഏകദേശം ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ചേർന്ന് റോഡിൽ വീണ പൈപ്പുകൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.




