കൽപ്പറ്റ: വയനാട് ടൗൺഷിപ്പിലെ സർക്കാർ നിർമ്മിച്ച വീടുകളിൽ വീണ്ടും ചോർച്ച പരാതി. ഫേസ്-1ലെ 87-ാം നമ്പർ വീട്ടിലാണ് പുതിയതായി ചോർച്ച കണ്ടെത്തിയത്. ദുരന്തബാധിതർക്കായി കൈമാറിയ 178 വീടുകളിൽ ഇതോടെ ചോർച്ച റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ വീടാണിത്. ഇതിനുമുമ്പ് രണ്ടുവീടുകളിൽ സമാന പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.
വെള്ളം ചോർന്നിറങ്ങുന്നത് തടയാൻ അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സംഘം അറിയിച്ചു. മേൽക്കൂര തുരന്ന് എപ്പോക്സി ഗ്രൗട്ടിംഗ് നടത്തിയാണ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം. അടുത്തിടെ ചൂരൽമല സ്വദേശി നൗഫലിന്റെ വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ രൂപപ്പെട്ടതും, സമീപത്തെ മറ്റൊരു വീട്ടിലും സമാന പ്രശ്നം ഉണ്ടായതും പുറത്തുവന്നിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി, പ്രശ്നപരിഹാര പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ആദ്യ സോണിലെ 7-ാം, 8-ാം നമ്പർ വീടുകളിലാണ് മുമ്പ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ ഉണ്ടായ ഭാഗങ്ങൾ അടയാളപ്പെടുത്തിയതോടൊപ്പം, മേൽക്കൂരയിലെ ചോർച്ച തടയാനുള്ള നടപടികളും തുടരുകയാണ്. എന്നാൽ പ്രശ്നം പൂർണമായി പരിഹരിക്കാത്തതുവരെ ആശങ്ക തുടരുന്നുവെന്ന് വീട്ടുടമകൾ പ്രതികരിച്ചു.
മാർച്ച് 1-നാണ് ടൗൺഷിപ്പിലെ 178 വീടുകൾ ദുരന്തബാധിതർക്കു കൈമാറിയത്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കേണ്ടി വന്ന സമ്മർദ്ദം കാരണം ചില പരിശോധനകൾ ഒഴിവാക്കേണ്ടിവന്നതായും സൂചനയുണ്ട്.




