ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ സമരം 29-ാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം പട്ടിണി സമരമായി ശക്തമായി. ഭരണകൂടത്തിന്റെ അവഗണനയ്‌ക്കെതിരെയാണ് പട്ടിണി സമരമെന്ന് സമരസമിതി വ്യക്തമാക്കി. അടിമാലി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന സമരത്തിൽ കുട്ടികൾ മുതൽ വയോധികർ വരെ പങ്കെടുക്കുന്നുണ്ട്. ഗർഭിണിയും പട്ടിണി സമരത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
സമരത്തിനിടെ സുരക്ഷാ ആശങ്കകളും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെ തുടർന്ന് സമരപ്പന്തലിന് സമീപമുള്ള ദേശീയപാതയിലേക്ക് മണ്ണും കല്ലും പതിച്ച് അപകടാവസ്ഥയുണ്ടായി. ആദ്യം അപകടഭീഷണിയുള്ള മൺതിട്ടയ്ക്ക് താഴെയായിരുന്നു സമരം നടന്നിരുന്നത്. തുടർന്ന് സ്ഥലം മാറ്റിയെങ്കിലും അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നാണ് സമരക്കാരുടെ ആരോപണം.
ദേവികുളം എംഎൽഎയുമായി നടത്തിയ ചർച്ചയിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് സമരം തുടരുന്നതെന്ന് ദുരന്തബാധിതർ പറഞ്ഞു. രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും സമരപ്പന്തൽ ഭാഗികമായി തകർന്നിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 25-നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഇടപെടലിൽ മാറ്റിപ്പാർപ്പിച്ച അടിമാലി ലക്ഷംവീട് നഗറിലെ 17 കുടുംബങ്ങളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ നഷ്ടപരിഹാരവും മൂന്ന് മാസത്തെ വാടകയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി. ഒൻപത് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിച്ചെങ്കിലും തുക കൈമാറിയിട്ടില്ലെന്നും ബാക്കിയുള്ള 17 കുടുംബങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കണമെന്നുമാണ് പ്രധാന ആവശ്യം.
അതേസമയം, ഒൻപത് കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും വാടകക്കുടിശ്ശികയും ഉടൻ വിതരണം ചെയ്യുമെന്നും ശേഷിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും, മരിച്ചയാളുടെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഒരു കാൽ മുറിച്ചുനീക്കേണ്ടിവരികയും ചെയ്തിരുന്നു.











