ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ പാകിസ്ഥാൻ ഗുരുതരമായ ഊർജ്ജ പ്രതിസന്ധിയെയും സാമ്പത്തിക സമ്മർദ്ദങ്ങളെയും നേരിടുന്നതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ രാജ്യത്ത് വൈദ്യുതി ഉൽപ്പാദനം കുത്തനെ കുറഞ്ഞു. നിലവിൽ വൈദ്യുതി കുറവ് ഏകദേശം 4,500 മെഗാവാട്ടായി ഉയർന്നിട്ടുണ്ട്, ഇത് ആകെ ആവശ്യകതയുടെ വലിയൊരു വിഹിതമാണ്. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മണിക്കൂറുകളോളം നീളുന്ന ലോഡ്ഷെഡിംഗ് തുടരുകയാണ്; ചില ഇടങ്ങളിൽ ഇത് 14 മണിക്കൂർ വരെയെത്തുന്നു.
പ്രകൃതിവാതകത്തിനായി പാകിസ്ഥാൻ പ്രധാനമായും ഖത്തറിനെ ആശ്രയിക്കുന്നതാണ്. എന്നാൽ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ഖത്തറിലെ എൽഎൻജി പ്ലാന്റിന് നേരെയുണ്ടായ ആക്രമണങ്ങളും വിതരണത്തെ ബാധിച്ചു. ഇതോടെ ഇറക്കുമതി മുടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു.
വൈദ്യുതി, ഗ്യാസ് ക്ഷാമം മൂലം ഫാക്ടറികൾ ദിവസേന മണിക്കൂറുകളോളം പ്രവർത്തനം നിർത്തേണ്ടിവരുന്ന സ്ഥിതിയാണ്. ഉൽപ്പാദനം കുറഞ്ഞത് കയറ്റുമതിയെയും രാജ്യത്തിന്റെ വരുമാനത്തെയും ബാധിച്ചു. കൂടാതെ കടുത്ത ചൂടും സാഹചര്യം കൂടുതൽ ഗുരുതരമാക്കുന്നു. പല സ്ഥലങ്ങളിലും ഇന്ധന റേഷനിംഗ് നടപ്പിലാക്കിയതോടൊപ്പം വർക്ക് ഫ്രം ഹോം രീതികളും സ്വീകരിച്ചിരിക്കുകയാണ്.
പാകിസ്ഥാന്റെ വൈദ്യുതി ഉൽപ്പാദനത്തിന്റെ ഏകദേശം 21 ശതമാനം എൽഎൻജിയിലാണ് ആശ്രയിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന എൽഎൻജിയുടെ ഭൂരിഭാഗവും ഖത്തറും യുഎഇയും നൽകുന്നതാണ്. സമുദ്രപാതകൾ തടസ്സപ്പെട്ടതോടെ ഈ ഇറക്കുമതി നിലച്ചു. ഉയർന്ന വില നൽകി സ്പോട്ട് മാർക്കറ്റിൽ നിന്ന് ഇന്ധനം വാങ്ങാനുള്ള സാമ്പത്തിക ശേഷിയും രാജ്യത്തിന് പരിമിതമാണ്.
ഇതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്ക് വേദിയാകാൻ ശ്രമിക്കുന്ന സമയത്താണ് പാകിസ്ഥാൻ തന്നെ വലിയ ഊർജ്ജ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. കുറഞ്ഞ വിദേശനാണയ ശേഖരമുള്ള രാജ്യത്തിന് ഈ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്.






