ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയുമായി വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി സ്വീകരിച്ച കോടതി വിജയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ അദ്ദേഹം ഹാജരാവുമോ എന്നത് വ്യക്തമല്ല.
പരസ്പര ധാരണയോടെ വിവാഹമോചനത്തിന് തയ്യാറാണെന്ന് വിജയ് അറിയിച്ചതായാണ് വിവരം. അഭിഭാഷകരുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകളും നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. സംഗീതയുടെ ഭാഗത്ത് നിന്ന് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. മക്കളുടെ പേരിലും വിഹിതം വേണമെന്നും അവർ ആവശ്യപ്പെട്ടതായി അറിയുന്നു. വിജയ് നഷ്ടപരിഹാരം നൽകാനും മക്കളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
250 കോടി രൂപയാണ് സംഗീത ആവശ്യപ്പെട്ടതെന്ന് പറയപ്പെടുന്നു. അതിൽ 35 കോടി നൽകാമെന്ന് വിജയ് സമ്മതിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റൊരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. മധ്യസ്ഥ ചർച്ചകൾക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാനുള്ള തീരുമാനം സംഗീത മാറ്റിയതായും വിവരം. 1999 ഓഗസ്റ്റ് 25-നാണ് വിജയ്-സംഗീത വിവാഹം നടന്നത്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്.




