തിരുവനന്തപുരം: യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിലായി. വെങ്ങാനൂർ സ്വദേശി അജിത് രാജ് (44), കോവളം സ്വദേശി അശോകൻ (54) എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞം–വെങ്ങാനൂർ റോഡിലെ കല്ലുവെട്ടാൻകുഴിയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
തമ്പാനൂരിലേക്കുള്ള ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയെ സമീപിച്ച പ്രതികൾ, ഷെയർ ടാക്സിയാണെന്ന് പറഞ്ഞ് കാറിൽ കയറാൻ ആവശ്യപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും 200 രൂപ നൽകിയാൽ മതി എന്ന പ്രലോഭനം നൽകി യുവതിയെ പിൻസീറ്റിൽ കയറ്റുകയായിരുന്നു.
അൽപദൂരം മുന്നോട്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ബഹളം വച്ചെങ്കിലും സമീപത്ത് ആരും ഇല്ലാത്തതിനാൽ സഹായം ലഭിച്ചില്ല. തുടർന്ന് കാറിന്റെ വേഗം കുറഞ്ഞപ്പോൾ യുവതി ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
ഇതിനിടെ പ്രതികൾ കാറുമായി കടന്നുകളഞ്ഞെങ്കിലും വാഹനത്തിന്റെ ചിത്രം യുവതി പകർത്തിയിരുന്നു. തുടർന്ന് തമ്പാനൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ചിത്രത്തിൽ നിന്ന് കാറിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി വിഴിഞ്ഞം പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




