വേനൽ കടുത്തു, പിന്നാലെ പാമ്പ് കടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും കൂടുകയാണ്. കടുത്ത ചൂടിൽ ഇഴജന്തുക്കൾ ജനവാസമേഖലകളിലേക്കും തണുപ്പ് തേടി വീടുകൾക്കുള്ളിലേക്കുമെല്ലാം കയറുകയാണ്. ഒപ്പം പാമ്പിൻ മുട്ടകൾ വേഗം വിരിഞ്ഞ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുകയും ചെയ്യുകയാണ്. അതുകൊണ്ട് മുൻകരുതലുകൾ അനിവാര്യമാണ്. വീടിനോട് ചേർത്തുവെച്ചിട്ടുള്ള ചെടിച്ചട്ടികൾ, തൊണ്ട്, ചിരട്ട, വിറക് ഇവ സൂക്ഷിക്കുന്ന ഇടങ്ങളിൽ പാമ്പുകൾക്ക് വളരെ ഇഷ്ടമുള്ള സ്ഥലങ്ങളാണ്. വീട്ടിൽ വളർത്തുന്ന പൂച്ചകളെയും ഈ ശ്രദ്ധിക്കണം. പാമ്പുകളെ പൂച്ചകൾ എടുത്തുകൊണ്ടുവന്ന് വീട്ടിനുള്ളിലെ കിടക്കയ്ക്ക് മുകളിലോ അടുക്കളയിലോ കൊണ്ടിട്ടേക്കാം.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മുറ്റം, വഴി എന്നിവിടങ്ങളിലെ കാടുപടലങ്ങളും ചപ്പുചവറുകളും നീക്കുക.
പാമ്പുകൾ വരുന്ന സാഹചര്യം ഇല്ലാതാക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്‌കരിക്കുക. വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ എലികളെ ആകർഷിക്കും. എലിയുടെ സാന്നിധ്യം പാമ്പുകളേയും.
വീടിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരക്കൊമ്പുകൾ നീക്കം ചെയ്യണം. ജനൽ, എയർഹോൾ എന്നിവയിലേക്ക് പാമ്പുകൾ കയറുന്നത് ഈ വള്ളികളിലൂടെയാണ്.
ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം. തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾ കെട്ടിടത്തിലേക്കു പ്രവേശിക്കാം.
വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടേയും പാമ്പുകൾ അകത്ത് കടക്കാൻ സാധ്യതയുണ്ട്.
ഇരുട്ടിൽ നടക്കുന്നത് ഒഴിവാക്കാം, വീടിന് പുറത്തുവെച്ച ഷൂ, ചെരിപ്പ്, ഹെൽമറ്റ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ പാമ്പുകളോ മറ്റു ജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
പാമ്പു കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ
പാമ്പുകടിയേറ്റാൽ മുറിവുകളുടെ രീതി നോക്കി വിഷമുള്ള പാമ്പാണോ, അല്ലയോ എന്നറിയാാം. വിഷപ്പാമ്പുകൾ കടിച്ചാൽ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങൾ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകൾ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കിൽ കടിച്ച ഭാഗത്ത് വിഷം കലർന്നിട്ടുണ്ടെങ്കിൽ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. ഇതെല്ലാം പാമ്പിന്റെ ഇനവും വിഷത്തിന്റെ അളവും പോലെ മാറും.
പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. ഭയന്ന് ഓടാൻ ശ്രമിച്ചാൽ വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാൻ കാരണമാകും. കടിയേറ്റ ഭാഗത്തെ വിഷം കലർന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്. രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക. എത്രയും വേഗം ആന്റി വെനം ഉള്ള ആശുപത്രിയിലെത്തിക്കുക. ആന്റി വെനം ഇല്ലാത്ത ആശുപത്രികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കാൻ ശ്രദ്ധിക്കണം.
രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം നമ്മുടെ നാഡീമണ്ഡലത്തെയാണ് ബാധിക്കുന്നത്. അണലിയുടെ വിഷം രക്തത്തിലും കലരും. വിഷപ്പാമ്പിന്റെ കണ്ണിനു പിറകിലായാണ് ഉമിനീർഗ്രന്ഥിക്ക് വ്യതിയാനം സംഭവിച്ച വിഷഗ്രന്ധി സ്ഥിതിചെയ്യുന്നത്.
ആദ്യത്തെ തരം വിഷമേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, വയറ് വേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം വരുന്നതും കാണാം.
നമ്മുടെ നാട്ടിൽ കാണുന്ന എല്ലാ പാമ്പുകൾക്കും വിഷമില്ല. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും വലിയ അളവിൽ വിഷം കടക്കണം എന്നില്ല. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി (റസൽസ് വൈപ്പർ), ചുരുട്ടമണ്ഡലി (സോ സ്‌കെയിൽഡ് വൈപ്പർ) എന്നീ നാലുതരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത്. എന്നാൽ ഇവയെപ്പോലെ തോന്നുന്ന മറ്റുചില പാമ്പുകളുമുണ്ട്.
ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. എത്രയും വെട്ടെന്ന് ഇത് ചെയ്യണം. കടിയേറ്റ സ്ഥലം നല്ല ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. മുറിവിലൂടെ രക്തം ഞെക്കിക്കളയാമെങ്കിലും മുറിവു കീറാൻ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാൻ ശ്രമിക്കുന്നത് ഒരുപക്ഷേ കൂടുതൽ രക്തം നഷ്ടപ്പെടാൻ കാരണമാകും.
അതുപോലെ കടിയേറ്റതിന് മുകളിൽ കെട്ടാം. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കെട്ടിനിടയിൽ ചെറിയ ഇടം ഇല്ലെങ്കിൽ രക്തസ്രവം നിലയ്ക്കും. പത്തു മിനിറ്റിനുള്ളിൽ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിർത്തുകയുമരുത്.
കുടിക്കാൻ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നൽകുക. മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കണം. ഒരു കാരണവശാലും ആൽക്കഹോൾ പാടില്ല. കടി കൊണ്ടയാൾ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും തെറ്റാണ്.
ചികിത്സ പ്രധാനമാണ്
യഥാസമയം ചികിൽസ കിട്ടാത്തതാണു പാമ്പുകടിയേൽക്കുന്നവരിൽ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാൻ കാരണമെന്നു ഡോക്ടർമാർ പറയുന്നു. നിശ്ചിത സമയത്തിനുള്ളിൽ ആന്റിവെനം നൽകിയാൽ ഒരുപക്ഷേ രക്ഷപ്പെടാം. കടിയേറ്റാൽ ആറു മണിക്കൂറിനുള്ളിലെങ്കിലും ആന്റിവെനം നൽകിയിരിക്കണം. ഇതിന്റെ അളവ് വിഷത്തിന്റെ അളവിനെ അനുസരിച്ചിരിക്കും. 20 മില്ലി ലിറ്റർ പ്രതിവിഷമാണ് ആദ്യഡോസായി കടിയേറ്റ ആൾക്കു കുത്തിവയ്ക്കുന്നത്.
ഇന്ത്യയിൽ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളിൽ വളരെക്കുറച്ചെണ്ണത്തിന് മാത്രമേ വിഷമുള്ളൂ. പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവെച്ച് വിഷത്തിനെതിരേയുണ്ടാവുന്ന ആന്റിബോഡികൾ രക്തത്തിൽനിന്ന് വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ആന്റി സ്നേക്ക് വെനം-എഎസ്വി നിർമിക്കുന്നത്. നാല് പാമ്പുകളുടെ വിഷത്തിനെതിരേ പ്രവർത്തിക്കുമെന്നതിനാൽ പോളിവലന്റ് ആന്റി സ്നേക്ക് വെനം എന്നാണ് മരുന്നിനെ വിളിക്കുന്നത്.




