കൊച്ചി: കോളജ് വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മ രംഗത്ത്. പെരുമ്പാവൂർ കൂവപ്പടി സ്വദേശിനിയായ അഞ്ജന (22) ഈ മാസം 20-ന് കാലടി ശബരി റെയിൽവേ പാലത്തിനടിയിലെ പുഴയിൽ അവശനിലയിൽ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ആൺസുഹൃത്തിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ ബിന്ദു ജില്ലാ പോലീസ് മേധാവിക്കും പെരുമ്പാവൂർ പോലീസിനും പരാതി നൽകി. അഞ്ജനയുടെ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അത് ലഭിച്ചാൽ മരണകാരണം വ്യക്തമാകാമെന്നും അമ്മ പറഞ്ഞു.
സംഭവദിവസം രാവിലെ അഞ്ജന വീട്ടിൽ നിന്ന് പുറപ്പെട്ടതിനു ശേഷം കുറച്ച് സമയത്തിനുള്ളിലാണ് ദുരന്തവിവരം പുറത്തുവന്നത്. ഈ ഇടവേളയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഒരു യുവാവുമായി അഞ്ജനക്ക് അടുപ്പമുണ്ടായിരുന്നുവെന്നും പിന്നീട് ആ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞതായി അമ്മ വ്യക്തമാക്കി. സംഭവസ്ഥലത്ത് അഞ്ജനയോടൊപ്പം ഒരു യുവാവിനെ കണ്ടതായി ചിലർ പറഞ്ഞതായും കുടുംബം പറയുന്നു.
പാലത്തിനടിയിലെ ഭാഗത്ത് നിന്നും ആരോ ഓടിപ്പോയതായി നാട്ടുകാർ പറഞ്ഞതായും, താഴേക്ക് വീഴുമ്പോൾ നിലവിളി കേട്ടതായും ചിലർ പറഞ്ഞതായി അമ്മ ആരോപിച്ചു. ഇതെല്ലാം സംഭവത്തിൽ ദുരൂഹത കൂട്ടുന്നതായാണ് കുടുംബത്തിന്റെ നിലപാട്. അതേസമയം, അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.




