തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന് മുകളിലൂടെ അനുമതിയില്ലാതെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവം ഗുരുതര പിഴവാണെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട്. കാലാവസ്ഥാ പ്രശ്നം മൂലമാണ് ഹെലികോപ്റ്റർ താഴ്ന്ന് പറന്നതെന്ന വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹെലികോപ്റ്റർ ക്ഷേത്രത്തിന് വളരെ അടുത്തായി, ഏകദേശം 5 മീറ്റർ ഉയരത്തിൽ വരെ എത്തിയതായി വിലയിരുത്തുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ ചിത്രങ്ങൾ എടുത്തതായും സംശയമുണ്ട്. ഈ റിപ്പോർട്ട് ശബരിമല സ്പെഷൽ കമ്മിഷണർക്ക് നൽകിയിട്ടുണ്ട്. ഇത് ഹൈക്കോടതിയിലേക്ക് കൈമാറും. സംഭവത്തിൽ എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് വിശദീകരണം തേടും. കൂടുതൽ അന്വേഷണം നടത്താൻ പത്തനംതിട്ട എസ്പിക്ക് ചുമതല നൽകിയിട്ടുണ്ട്. ഇതിനിടെ പമ്പ പൊലീസ് കേസെടുത്തിട്ടുണ്ട്.
സന്നിധാനത്തിലെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. കേരള പൊലീസ് ആക്ട് 118 പ്രകാരം പൈലറ്റിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ വകുപ്പുകൾ പ്രകാരം പിഴയും തടവും ലഭിക്കാം. കൊടിമരവും കെട്ടിടങ്ങളും ഉള്ള പ്രദേശത്തിന് മുകളിലൂടെ അപകടകരമായ രീതിയിൽ ഹെലികോപ്റ്റർ പറന്നതായാണ് കണ്ടെത്തൽ. അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ മുകളിലൂടെ പറന്നതിനെക്കുറിച്ച് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, അന്തരീക്ഷം മേഘാവൃതമായതിനാൽ ദിശ തെറ്റിയതുകൊണ്ടാണ് ഹെലികോപ്റ്റർ താഴ്ന്ന് പറന്നതെന്നാണ് കോസ്റ്റ് ഗാർഡിന്റെ കൊച്ചി ഓഫീസിന്റെ വിശദീകരണം.




