ന്യൂഡൽഹി: രാഘവ് ചദ്ദ ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് രാഷ്ട്രീയരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെചിരിക്കുകയാണ്. എന്നാൽ പുതുതലമുറയുടെ ഭാഗത്ത് നിന്ന് ഈ നീക്കത്തിന് അനുകൂല പ്രതികരണം ലഭിക്കുന്നില്ല.
സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി മാറ്റത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ ഏകദേശം 10 ലക്ഷം ഫോളോവേഴ്സിനെ ഛദ്ദക്ക് നഷ്ടമായതായി കണക്കുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച 14.6 മില്യൺ ആയിരുന്ന ഫോളോവേഴ്‌സ് എണ്ണം ശനിയാഴ്ച ഉച്ചയോടെ 13.5 മില്യണായി കുറഞ്ഞു.
ഡിജിറ്റൽ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് ഒരാളുടെ ജനപ്രീതിയുടെ സൂചികയായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ, ഈ ഇടിവ് ശ്രദ്ധേയമാണ്. “unfollowRaghavChadha” എന്ന ഹാഷ്‌ടാഗും ഇതിനോടകം ട്രെൻഡായി.
ജെൻ-സി തലമുറ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുന്നു എന്ന പൊതുവായ ധാരണയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഈ പ്രതികരണം. വ്യക്തികളുടെ നിലപാടുകളും സത്യസന്ധതയും പ്രധാനമാണെന്ന് യുവാക്കൾ വ്യക്തമാക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സ്ഥിരമായി പ്രതികരിച്ച് യുവാക്കൾക്കിടയിൽ ശ്രദ്ധ നേടിയ നേതാവായിരുന്നു ഛദ്ദ. രാജ്യസഭയിലും യുവജന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയതാണ് അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത്. എന്നാൽ ബിജെപിയിലേക്കുള്ള ഈ അപ്രതീക്ഷിത ചേർക്കൽ അദ്ദേഹത്തെക്കുറിച്ചുള്ള മുൻ ധാരണകളിൽ മാറ്റം വരുത്തിയിരിക്കുകയാണ്.




