വയനാട്: ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ വീണ്ടും മോഷണം വർധിക്കുന്നതായി പരാതി. ആളുകൾ താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളിൽ നിന്നാണ് സാധനങ്ങൾ മോഷണം പോകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, വെള്ള ടാങ്കുകൾ, മോട്ടോർ, പൈപ്പുകൾ എന്നിവ അടക്കം നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി നാട്ടുകാർ പറയുന്നു.
മുണ്ടക്കൈയിലെ ചിറക്കൽ സുലൈമാന്റെ വീട്ടിൽ നിന്നു പുതപ്പുകൾ, ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ എന്നിവ അടുത്തിടെ മോഷണം പോയി. ദുരന്തത്തിന് ശേഷം കുടുംബം മേപ്പാടിയിലെ മറ്റൊരു സ്ഥലത്താണ് താമസം. വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. മുൻവാതിൽ തകർന്ന നിലയിലായിരുന്നു. ഇതിനു മുൻപും അതേ വീട്ടിൽ നിന്നു വാട്ടർ ടാങ്കും മോട്ടറും മോഷണം പോയതായി സുലൈമാൻ പറഞ്ഞു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുണ്ടക്കൈ, അട്ടമല, ചൂരൽമല തുടങ്ങിയ ദുരന്തമേഖലകളിൽ ഇപ്പോൾ ആളുകൾ താമസിക്കുന്നില്ല. നോ-ഗോ സോൺ ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രവേശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണ്. നാട്ടുകാർക്കും തിരിച്ചറിയൽ രേഖ കാണിക്കണം. പൊലീസിന്റെ കർശന പരിശോധനയുണ്ടായിട്ടും മോഷണം തടയാൻ കഴിയുന്നില്ലെന്ന ആശങ്ക ഉയരുന്നു. ദുരന്തം നടന്ന സമയത്തും സന്നദ്ധ പ്രവർത്തകരെന്ന വ്യാജേന മോഷണങ്ങൾ നടന്നിരുന്നു. നിരവധി വീടുകളിൽ നിന്നു സ്വർണം അടക്കം വിലപ്പെട്ട സാധനങ്ങൾ നഷ്ടപ്പെട്ടു.
ഇപ്പോൾ വീണ്ടും മോഷണം വർധിച്ചതോടെ ശക്തമായ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മോഷ്ടാക്കളെ കണ്ടെത്തുകയും രാത്രി പട്രോളിങ് കൂടുതൽ ശക്തമാക്കുകയും ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നു.




