ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചകൾക്കിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും വീണ്ടും പാകിസ്താനിലേക്ക് മടങ്ങിയെത്തുന്നു. നേരത്തെ ഒമാനിലേക്ക് പോയ സംഘം വീണ്ടും ഇസ്ലാമാബാദിലേക്കാണ് എത്തുന്നത്. റഷ്യയിലേക്ക് പോകുന്നതിന് മുൻപായി അരാഗ്ചി വീണ്ടും പാകിസ്താനിലെത്തുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. സംഘത്തിലെ ചില പ്രതിനിധികൾ നേരത്തെ മാർഗ്ഗനിർദ്ദേശങ്ങൾ തേടി ടെഹ്റാനിലേക്ക് മടങ്ങിയിരുന്നു.
വെടിനിർത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇറാന്റെ നിലപാട് പാകിസ്താനോട് വിശദീകരിക്കാനാണ് അരാഗ്ചി വെള്ളിയാഴ്ച ഇസ്ലാമാബാദിലെത്തിയത്. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൈനിക മേധാവി അസിം മുനീർ, വിദേശകാര്യ മന്ത്രി ഇഷാഖ് ദർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതേസമയം, ഇറാൻ നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകാത്തതിനാൽ പാകിസ്താനിലേക്കുള്ള യു.എസ്. പ്രതിനിധികളുടെ യാത്ര റദ്ദാക്കിയതായി മുൻപ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ എന്നിവർ പാകിസ്താനിലേക്ക് പോകാനിരിക്കുകയായിരുന്നു.
ഇറാൻ സംഘം നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ ചർച്ചാ പദ്ധതികൾക്ക് തടസ്സം നേരിട്ടു. എങ്കിലും യു.എസ്. സംഘവുമായുള്ള ബന്ധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ സംഘം വീണ്ടും പാകിസ്താനിലേക്ക് മടങ്ങിയെത്തുന്നത് സമാധാന ചർച്ചകൾക്ക് വീണ്ടും പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, നേരിട്ടുള്ള യു.എസ്.–ഇറാൻ ചർച്ചയ്ക്ക് സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.
ഇസ്ലാമാബാദിൽ ചർച്ചകളുമായി ബന്ധപ്പെട്ട സുരക്ഷാ നിയന്ത്രണങ്ങൾ ഭാഗികമായി ലഘൂകരിച്ചതായും പാകിസ്താൻ വൃത്തങ്ങൾ അറിയിച്ചു.




