കൊച്ചി: സർക്കാരിനോട് ആവശ്യങ്ങൾ കടുപ്പിച്ച് മലയാള സിനിമാ മേഖല. ജി.എസ്.ടി.ക്ക് പുറമെ ഈടാക്കുന്ന വിനോദനികുതി പിൻവലിക്കണമെന്നും മറ്റ് ഇളവുകൾ നൽകണമെന്നും ആവശ്യപ്പെട്ടാണ് സംഘടനകൾ രംഗത്തെത്തിയത്. സമരപരിപാടികളുടെ അടുത്തഘട്ടം പുതിയ സർക്കാർ വന്നശേഷം തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. അതുവരെ സർക്കാർ അനുകൂലമായ നടപടി സ്വീകരിക്കാത്ത പക്ഷം സമരത്തിലേക്ക് നീങ്ങുമെന്ന് സിനിമാ സംഘടനകൾ വ്യക്തമാക്കി.
മുന്‍പ് സമരത്തിന്റെ ഭാഗമായി തിയേറ്ററുകൾക്ക് പുതിയ സിനിമകൾ റിലീസ് ചെയ്യില്ലെന്ന തീരുമാനം എടുത്തിരുന്നെങ്കിലും, അത് താൽക്കാലികമായി മാറ്റിവച്ചിരിക്കുകയാണ്. സിനിമാ തിയേറ്ററുകൾക്ക് പ്രത്യേക വൈദ്യുതി നിരക്ക് നടപ്പാക്കണമെന്നും സിനിമാ മേഖലയിലെ നഷ്ടം കുറയ്ക്കാൻ സർക്കാർ സഹായിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ഫിലിം ചേംബർ, നടീനടന്മാരുടെ സംഘടനയായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയും ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരത്തിലേക്ക് കടക്കുമെന്ന നിലപാടിലാണ്.




