കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണകാലത്ത് സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്ന് മോദി ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ‘മാ മാതി മാനുഷ്’ എന്ന മുദ്രാവാക്യം പാർട്ടി തന്നെ വഞ്ചിച്ചതാണെന്നും അദ്ദേഹം പരിഹസിച്ചു. “ഇന്ന് ബംഗാളിൽ അമ്മ കരയുന്നു, മണ്ണ് നുഴഞ്ഞുകയറ്റക്കാരുടെ കൈയിലായി, മനുഷ്യൻ ഭയത്തിലാണ്” എന്ന് മോദി പറഞ്ഞു.
ആർ.ജി. കാർ മെഡിക്കൽ കോളേജ് ഡോക്ടറുടെ പീഡന മരണം, കാംദുനി കൂട്ടബലാത്സംഗം, പാർക്ക് സ്ട്രീറ്റ് കേസ്, ഹൻസ്ഖാലി, ദുർഗാപൂർ മെഡിക്കൽ കോളേജ് സംഭവങ്ങൾ തുടങ്ങിയ നിരവധി കേസുകൾ അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പല കേസുകളിലും തൃണമൂൽ നേതാക്കൾക്ക് പങ്കുണ്ടെന്നും കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുന്നുവെന്നും മോദി ആരോപിച്ചു. സ്ത്രീ ശാക്തീകരണ പദ്ധതികളിലൂടെ നേടിയ പിന്തുണ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് മോദിയുടെ പ്രസംഗം.
ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ 29-നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് വോട്ടെണ്ണൽ നടക്കും. ബംഗാളിൽ രാഷ്ട്രീയ പോരാട്ടം ശക്തമായിരിക്കുകയാണ്.




