വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന വൈറ്റ് ഹൗസ് വിരുന്നിനിടെ ആക്രമണം നടത്താൻ ശ്രമിച്ച പ്രതി കോൾ തോമസ് അലൻ തയ്യാറാക്കിയ മാനിഫെസ്റ്റോയിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന് തൊട്ടുമുമ്പ് കുടുംബത്തിന് അയച്ച കുറിപ്പിൽ, വേദിയിലെ സുരക്ഷാ വീഴ്ചകളെ കുറിച്ച് ഇയാൾ പരാമർശിക്കുകയും കൂടുതൽ വലിയ ആക്രമണം നടത്താൻ കഴിയുമായിരുന്നുവെന്നും അവകാശപ്പെടുകയും ചെയ്തു.
പ്രമുഖ രാഷ്ട്രീയ നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നും സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമല്ലായിരുന്നുവെന്നും അലൻ കുറിപ്പിൽ ആരോപിക്കുന്നു. സ്വയം “Friendly Federal Assassin” എന്ന് വിശേഷിപ്പിച്ച ഇയാൾ ‘Cole coldForce, Friendly Federal Assassin Allen’ എന്ന പേരിൽ ഒപ്പിട്ടതായും റിപ്പോർട്ടുണ്ട്. ‘The Wide Awakes’ എന്ന ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നുവെന്ന സൂചനകളും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.
വാഷിങ്ടൺ ഹിൽട്ടണിലെ സുരക്ഷാ സംവിധാനം ദുർബലമാണെന്ന് പരിഹസിച്ച അലൻ, താൻ ഒരു വിദേശ ഏജന്റായിരുന്നുവെങ്കിൽ കൂടുതൽ അപകടകാരിയായ ആയുധങ്ങൾ പോലും എളുപ്പത്തിൽ അകത്തേക്ക് കടത്താമായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുള്ള പ്രതിഷേധങ്ങളിലേയ്ക്ക് മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും, തലേദിവസം തന്നെ മുറിയെടുത്ത് ആയുധങ്ങളുമായി എത്തിയ തന്നെ ആരും പരിശോധിച്ചില്ലെന്നും ഇയാൾ അവകാശപ്പെട്ടു.
ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടിരുന്നുവെന്നും, എന്നാൽ ചിലരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ നാശനഷ്ടം കുറയ്ക്കാൻ ശ്രമിച്ചുവെന്ന അവകാശവാദവും ഇയാൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
മാനിഫെസ്റ്റോ ലഭിച്ചതോടെ സഹോദരൻ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന്, വിരുന്ന് നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അലനെ തടഞ്ഞു. ഇതിലൂടെ വലിയ ദുരന്തം ഒഴിവായതായി അധികൃതർ വ്യക്തമാക്കി.
അലൻ മുൻപും തീവ്രമായ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയിരുന്നുവെന്നും വിവിധ പ്രതിഷേധങ്ങളിലും പങ്കെടുത്തിരുന്നുവെന്നും കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. അടുത്തിടെ ആയുധ ഉപയോഗത്തിൽ പരിശീലനം നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.




