ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചുള്ള കേസിൽ സുപ്രീം കോടതി നിർണായക നിരീക്ഷണം നടത്തി. ദീർഘകാലം ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞ ശേഷം അത് അവസാനിപ്പിക്കുന്നത് മാത്രം ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും സാമ്പത്തികമായി വഞ്ചിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഈ നിലപാട് വ്യക്തമാക്കിയത്. നിയമപരമായ വിവാഹബന്ധത്തിന് പുറത്തായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അതിനൊപ്പം വരുന്ന അപകടസാധ്യതകളും തിരിച്ചറിയേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത് പരസ്പര സമ്മതത്തോടെ ഉണ്ടായിരുന്ന ബന്ധമാണെങ്കിൽ പിന്നീട് അതിനെ ബലാത്സംഗമായി വിശേഷിപ്പിക്കുന്നത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യവും ബെഞ്ച് ഉയർത്തി. ബന്ധത്തിൽ നിന്ന് ഒരാൾ പിന്മാറുന്നതിനെ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
യുവതി 18 വയസ്സുള്ളപ്പോൾ പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹമില്ലാതെ താമസിക്കുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത സാഹചര്യവും കോടതി പരാമർശിച്ചു. അതേസമയം, ഇത്തരത്തിലുള്ള ബന്ധത്തിൽ ജനിക്കുന്ന കുട്ടിക്ക് നിയമപരമായ സംരക്ഷണം ഉണ്ടെന്നും ജീവനാംശം ആവശ്യപ്പെടാനാവുമെന്നും കോടതി വ്യക്തമാക്കി.
കേസിൽ മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരം അന്വേഷിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.




